ചാലിയാര്‍ പുഴയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

മലപ്പുറം:  എടവണ്ണപ്പാറയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം ചാലിയാര്‍ പുഴയിൽ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. മരണത്തില്‍ ദുരൂഹതയുണ്ടെന്നും പുഴയില്‍ മുങ്ങി മരിക്കാനുള്ള സാധ്യതയില്ലെന്നുമാണ് വെളിപ്പെടുത്തല്‍. പുഴയില്‍നിന്ന് മൃതദേഹം കണ്ടെത്തുമ്പോള്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് അയല്‍വാസി ജുവൈരിയ പറഞ്ഞു. പുഴയില്‍ ചാടി 17വയസുകാരിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തെങ്കില്‍ മൃതദേഹം പൊങ്ങാനുള്ള സമയം ആയില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ജുവൈരിയ പറഞ്ഞു.

മുട്ടോളം ഉയരത്തിലുള്ള വെള്ളത്തിലാണ് മൃതദേഹം ഉണ്ടായിരുന്നത്. അതിനാലാണ് മരണത്തില്‍ ബന്ധുക്കള്‍ക്ക് ഉള്‍പ്പെടെ സംശയമുള്ളതെന്നും ജുവൈരിയ പറഞ്ഞു. മുങ്ങാനുള്ള വെള്ളമില്ലാത്ത സ്ഥലത്താണ് മൃതദേഹം കിടന്നിരുന്നതെന്നും മേല്‍വസ്ത്രങ്ങളുണ്ടായിരുന്നില്ലെന്നും കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നും അയല്‍വാസികള്‍ പറഞ്ഞു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ആക്ഷൻ കമ്മിറ്റിയും നാട്ടുകാര്‍ രൂപവത്കരിച്ചിട്ടുണ്ട്.

അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്. മൃതദേഹം കണ്ടെടുത്ത സ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷിയുടെ വെളിപ്പെടുത്തലോടെ മരണത്തില്‍ ദുരൂഹതയേറുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*