കോട്ടയം മെഡിക്കൽ കോളജിൽ അനസ്‌തേഷ്യാ വർക്ക് സ്റ്റേഷനും വെരിക്കോസ് വെയിന്‍ ചികിത്സാ യന്ത്രവും സ്ഥാപിച്ചു

കോട്ടയം മെഡിക്കൽ കോളജിൽ പ്രധാന ശസ്ത്രക്രിയ വിഭാഗത്തിന് ആധുനിക വെരിക്കോസ് വെയിന്‍ ലേസര്‍ ചികിത്സാ യന്ത്രവും അനസ്‌തേഷ്യ വര്‍ക്ക് സ്റ്റേഷനും യാഥാര്‍ഥ്യമായി. ന്യൂറോ വിഭാഗം മേധാവി ഡോ. പി.കെ. ബാലകൃഷ്ണന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തോമസ് ചാഴികാടൻ എംപി ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ച് ജര്‍മന്‍ നിര്‍മിത അനസ്‌തേഷ്യാ വര്‍ക്ക് സ്റ്റേഷന് എത്തിച്ചത്. നിലവിലുണ്ടായിരുന്ന 13 വര്‍ഷം പഴക്കമുള്ള അനസ്‌തേഷ്യാ മെഷീന്‍ പൂര്‍ണമായും ഉപയോഗശൂന്യമായതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര ഇടപെടല്‍ ഉണ്ടായത്. 

കോട്ടയം മെഡിക്കല്‍ കോളേജിലെ പ്രമുഖമായ ശസ്ത്രക്രിയ വിഭാഗമാണ് ന്യൂറോ സര്‍ജറി. ദിവസവും അഞ്ചിലധികം ശസ്ത്രക്രിയകളാണ് ഈ വിഭാഗത്തില്‍ നടക്കുന്നത്. നിലവിലെ അനസ്‌തേഷ്യ വര്‍ക്ക് സ്റ്റേഷന്‍ പഴക്കം ചെന്നതോടെ ശസ്ത്രക്രിയയുടെ താളം തെറ്റുന്ന അവസ്ഥയിലായിരുന്നു. അനസ്‌തേഷ്യയ്ക്ക് ഉപയോഗിക്കുന്ന വിവിധ വാതകങ്ങള്‍ ചോര്‍ന്ന് ശസ്ത്രക്രിയയില്‍ പങ്കെടുക്കുന്ന ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലോകത്ത് ലഭ്യമാകുന്നതില്‍ ഏറ്റവും മികച്ച അനസ്‌തേഷ്യ വര്‍ക്ക് സ്‌റ്റേഷന്‍ വാങ്ങുന്നതിന് തീരുമാനമായത്.

സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പറേഷന്റെ (സി.ഡബ്ല്യു.സി.) സി.എസ്.ആര്‍. ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക വെരിക്കോസ് വെയിന്‍ ലേസര്‍ ചികിത്സാ യന്ത്രം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് ലഭ്യമായത്. കേരളത്തില്‍ ആദ്യമായാണ് ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ അത്യാധുനികമായ ലേസര്‍ ചികിത്സാ സൗകര്യം ഒരുക്കുന്നത്. സ്വകാര്യ മേഖലയില്‍ ഒരു ലക്ഷത്തിൽ കൂടുതൽ ചെലവ് വരുന്ന ഈ ചികിത്സ സൗകര്യം പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി ഇവിടെ നടത്തുവാൻ കഴിയും.

ആധുനിക വെരിക്കോസ് വെയിന്‍ ലേസര്‍ ചികിത്സാ യന്ത്രം എത്തുന്നതോടെ വെരിക്കോസ് വെയിന്‍ ചികിത്സയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി വേറിട്ട് നില്‍ക്കും. ജര്‍മനിയില്‍ നിര്‍മ്മിച്ച ആധുനിക വെരിക്കോസ് വെയിന്‍ ലേസര്‍ ചികിത്സാ യന്ത്രമാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ ശരീരം തുറന്നുള്ള ചികിത്സയ്ക്ക് അവസാനമാവുകയും നീഡില്‍ ഹോള്‍ (സൂചി ദ്വാര) വഴി ലേസര്‍ രശ്മിയുടെ സഹായത്താല്‍ വെരിക്കോസ് വെയിന്‍ ചികിത്സ സാധ്യമാകും.

നിലവില്‍ വേരിക്കോസ് വെയിന്‍ ശസ്ത്രക്രിയ ശരീരം തുറന്ന് ചെയ്യുമ്പോള്‍ കുറഞ്ഞത് ഒരാഴ്ച ആശുപത്രിയില്‍ കിടക്കുകയും ഒരു മാസത്തിലധികം വീട്ടില്‍ വിശ്രമിക്കുകയും ചെയ്യേണ്ടിവരും. എന്നാല്‍ ആധുനിക ലേസര്‍ ചികിത്സയ്ക്ക് വിധേയരായ രോഗികള്‍ക്ക് അതേ ദിവസമോ പരമാവധി പിറ്റേദിവസമോ ആശുപത്രി വിടാന്‍ സാധിക്കും. ഒരാഴ്ചയ്ക്കകം തന്നെ സാധാരണ ജീവിതം തുടരാനും ഇവര്‍ക്ക് കഴിയും.

അനസ്‌തേഷ്യാ വർക്ക് സ്റ്റേഷന്റെയും വെരിക്കോസ് വെയിന്‍ ചികിത്സാ യന്ത്രത്തിന്റെയും ഉദ്ഘാടനം തോമസ് ചാഴികാടൻ എം പി നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. എസ്. ശങ്കർ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ പി. കെ. ജയശ്രീ, സെൻട്രൽ വെയർ ഹൗസിംഗ് കോർപറേഷൻ എംഡി പ്രദീപ്കുമാർ, ആശുപ ത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ.ആർ. രതീ ഷ്കുമാർ, ഡോ. സാം ക്രിസ്റ്റി മാമ്മൻ, ന്യൂറോ സർജറി മേധാവി ഡോ. പി.കെ. ബാല കൃഷ്ണൻ, എആർഎംഒ ഡോ. അഞ്ജലി പ്രേം, തുടങ്ങിയവർ സന്നിഹിതരായിരുന്നു.

 

 

Be the first to comment

Leave a Reply

Your email address will not be published.


*