ഷാജൻ സ്കറിയക്കെതിരെ വീണ്ടും കേസ്; പൊലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയെന്ന പരാതി: അറസ്റ്റിന് സാധ്യത

മറുനാടൻ മലയാളി ഓൺലൈൻ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. പൊലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയെന്ന പരാതിയിൽ ആണ് പുതിയ കേസ്. മുമ്പ് വിവിധ കേസുകളിൽ ജാമ്യം നേടിയ ഷാജനെതിരെയാണ് വീണ്ടും കേസുമായി പൊലീസ് രംഗത്തെത്തുന്നത്.

2019 ൽ കൊവിഡ് കാലത്ത് പൊലീസിന്റെ ​ഗ്രൂപ്പിൽ നിന്ന് വയർലെസ് സന്ദേശം പുറത്തുപോയത് വാർത്ത നൽകിയിരുന്നു. ഈ സംഭവത്തിൽ പൊലീസിന്റെ രഹസ്യ സ്വഭാവമുള്ള സന്ദേശങ്ങൾ ചോർത്തി എന്നാരോപിച്ചു കൊണ്ട് പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പൊലീസ് ഉദ്യോ​ഗസ്ഥന്റെ പരാതിയിലാണ് ആലുവ പൊലീസ് കേസെടുത്തിട്ടുള്ളത്.  

കേസിനെക്കുറിച്ചുള്ള എഫ്ഐആർ പൊലീസ്  രഹസ്യമാക്കിയിരിക്കുകയാണ്. പ്രതിയുടെ അഭിഭാഷകന് പോലും എഫ് ഐ ആർ കൈമാറിയില്ല. എഫ്ഐആർ ലഭ്യമാക്കണം എന്നാവശ്യപ്പെട്ടു അഭിഭാഷകൻ പോലീസിന് പരാതി നൽകി. ഷാജൻ സ്കറിയെക്കെതിരെ പുതിയ കേസെടുത്തുവെന്നും രഹസ്യ അറസ്റ്റിനു പോലീസ് നീക്കമെന്നും അഭിഭാഷകൻ വ്യക്തമാക്കി.

ആലുവ പോലീസ് സംഘം തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. അതേസമയം അറസ്റ്റ് തടയാൻ ഷാജൻ സ്കറിയെ എറണാകുളം ജില്ലാ കോടതിയെ സമീപിച്ചു. ഇന്ന് തന്നെ ഈ ഹർജി ജില്ലാ കോടതി പരി​ഗണിക്കും. ഷാജൻ സ്കറിയ തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായിരിക്കുകയാണ്. അറസ്റ്റിനുള്ള നീക്കത്തിലാണ് ആലുവ ഈസ്റ്റ് പൊലീസ്. 

Be the first to comment

Leave a Reply

Your email address will not be published.


*