കേന്ദ്രത്തിലും കേരളത്തിലും ജനവിരുദ്ധ സർക്കാർ; തിരഞ്ഞെടുപ്പ് ഷോക്ക് ട്രീറ്റ്മെൻ്റ് ആകണം: അച്ചു ഉമ്മൻ

പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പിൽ തോൽക്കും എന്ന ഭയം കൊണ്ടാണ് സിപിഐഎം ഇപ്പോൾ ബോംബുണ്ടാക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. 51 വെട്ട് കിട്ടിയ ടി പി ചന്ദ്രശേഖരൻ്റെ മുഖം ഓർമ്മ വരുന്നുവെന്നും അച്ചു ഉമ്മൻ പറഞ്ഞു. കുട്ടി സഖാക്കൻമാരെ അഴിച്ച് വിട്ടാൽ നാടിൻ്റെ ഭാവി എന്തായിരിക്കും. അക്രമം കാണിക്കാൻ ഇവർക്ക് ആരാണ് ലൈസൻസ് കൊടുത്തതെന്നും അച്ചു ഉമ്മൻ ചോദിച്ചു. പത്തനംതിട്ട മല്ലപ്പള്ളിയിൽ സംസാരിക്കുകയായിരുന്നു അച്ചു ഉമ്മൻ.

സിദ്ധാർത്ഥൻ്റെ മരണത്തിൽ സിബിഐ അന്വേഷണം അട്ടിമറിയ്ക്കാൻ സർക്കാർ ശ്രമിച്ചു. നിങ്ങൾ എന്ത് അക്രമം വേണമെങ്കിലും കാണിച്ചോളൂ, ഞങ്ങൾ വക്കീലിനെ ഏർപ്പാട് ചെയ്യാം എന്നതാണ് സിപിഐഎമ്മിൻ്റെ നയമെന്ന് അച്ചു ഉമ്മൻ പറഞ്ഞു. പി ബി അനിതയ്ക്ക് സർക്കാർ പണിഷ്മെൻ്റ് ട്രാൻസ്ഫർ നൽകി. സർക്കാർ ഇരയ്ക്കൊപ്പമല്ല ക്രിമിനലുകളുടെ ഒപ്പമാണ്. പി ബി അനിത സത്യസന്ധമായി മൊഴി നൽകി. മറ്റ് ഏത് സർക്കാരാണെങ്കിലും അനിതയെ അഭിനന്ദിക്കും. ഇടത് സർക്കാരിൻ്റെ അഴിമതി പറഞ്ഞാൽ ഇന്ന് മുഴുവൻ പറയേണ്ടി വരുമെന്നും അച്ചു ഉമ്മൻ പ്രതികരിച്ചു. കേന്ദ്രത്തിലും കേരളത്തിലും ജനവിരുദ്ധ സർക്കാരാണ്. ഇടത് സർക്കാരിൻ്റേത് വലിയ ധൂർത്താണ്. സർക്കാർ സുപ്രീം കോടതിയിൽ പോയി നാണം കെട്ടുവെന്നും അച്ചു ഉമ്മൻ വിമർശിച്ചു.

സിഎഎ വിഷയത്തിൽ ബിജെപിയുടേത് ബ്രെയിൻ വാഷിങ്ങ് ടെക്നികാണ്. ഈ തിരഞ്ഞെടുപ്പ് ബിജെപിക്കും സിപിഐഎമ്മിനും ഷോക്ക് ട്രീറ്റ്മെൻ്റ് ആകണം. കഴിഞ്ഞ തവണ 19 സീറ്റ് കിട്ടി. ഇത്തവണ ഇരുപത് ആക്കണം. തോൽവിയിലൂടെ ഇരുകൂട്ടരും ആത്മപരിശോധന നടത്തണം. തോറ്റാലും ബിജെപിക്കാരും സിപിഐഎമ്മും രാജ്യത്ത് തന്നെ ഉണ്ടാകണം. ഇന്ത്യയിൽ എല്ലാവരും സന്തോഷത്തോടെ ജീവിക്കണമെന്നും അച്ചു ഉമ്മൻ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*