ആരെയും പറ്റിച്ചിട്ടില്ല, അമ്മ പരാതി നല്‍കി; ജൂഡ് ആന്തണിയുടെ ആരോപണം തള്ളി ആന്റണി വര്‍ഗീസ്

തനിക്കെതിരായ ജൂഡ് ആന്തണിയുടെ ആരോപങ്ങള്‍ തള്ളി ആന്റണി വര്‍ഗീസ്. ജൂഡ് സഹനിര്‍മാതാവായ ചിത്രത്തിന് ഡേറ്റ് ഇല്ലാത്ത എഗ്രിമെന്റാണ് ഒപ്പുവച്ചതെന്നും നിര്‍മാതാവിൽനിന്ന് പണം വാങ്ങി സഹോദരിയുടെ വിവാഹം നടത്തിയശേഷം ചിത്രത്തിൽനിന്ന് പിന്മാറിയെന്നുമുള്ള ആരോപണം തെറ്റാണ്. തിരക്കഥയിലെ കണ്‍ഫ്യൂഷന്‍ പറഞ്ഞപ്പോള്‍ അത് ചര്‍ച്ച ചെയ്യാന്‍ തയാറാവാത്തതിലാണ് സിനിമയില്‍നിന്ന് പിന്‍മാറിയത്. ‘2018’ സിനിമയുടെ വിജയം `ജൂഡ് ദുരൂപയോഗം ചെയ്യുകയാണ്. ജൂഡിനെതിരെ തന്റെ അമ്മ വക്കീല്‍ വഴി പരാതി നല്‍കിയിട്ടുണ്ടെന്നും എറണാകുളത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ ആന്റണി വര്‍ഗീസ് അറിയിച്ചു.

10 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയ ശേഷം പെപ്പെ അവസാന നിമിഷം ഒരു സിനിമയില്‍നിന്ന് പിന്‍മാറിയെന്നും അഡ്വാന്‍സ് തുക സഹോദരിയുടെ വിവാഹത്തിനായി ഉപയോഗിച്ചുമെന്നുമായിരുന്നു ജൂഡിന്റെ ആരോപണം.

ഞാൻ നിർമാതാവിന് പണം തിരികെ നൽകിയ ദിവസം 27, ജനുവരി 2020. എന്റെ സഹോദരിയുടെ വിവാഹം നടത്തിയത് 18, ജനുവരി 2021. അതായത് അവരുടെ പണം ഞാൻ തിരികെ നൽകി ഒരു വർഷത്തിന് ശേഷമായിരുന്നു അനുജത്തിയുടെ വിവാഹം. എനിക്ക് ടൈം ട്രാവൽ വച്ച് പോകാൻ സാധിക്കുകയില്ല. എല്ലാ രേഖകളും പരിശോധിക്കാം. സിനിമയുടെ സെക്കൻഡ് ഹാഫിൽ എനിക്ക് ആശയക്കുഴപ്പമുണ്ടായി. അതേക്കുറിച്ച് സംസാരിച്ചപ്പോൾ ജൂഡ് ആന്റണി അസഭ്യം പറഞ്ഞു. തുടർന്നാണ് സിനിമയിൽ നിന്ന് പിൻമാറിയത്. മൂന്ന് വർഷം മുൻപ് ചർച്ച ചെയ്ത് സംഘടനകൾ വഴി പ്രശ്നം പരിഹരിച്ച കാര്യമാണ്. ഇപ്പോൾ എന്തിനാണ് ഇത് ഉയർത്തികൊണ്ടുവന്നത്. ജൂഡ് ആന്തണിയുടെ സിനിമ ഞാൻ കുടുംബസമേതം പോയി കണ്ടതാണ്. ഗംഭീര സിനിമയാണ്. അദ്ദേഹത്തോട് ദേഷ്യവുമില്ല. പക്ഷേ ആ സിനിമയ്ക്ക് ലഭിച്ച വിജയം എന്റെ ജീവിതം നശിപ്പിക്കാൻ ഉപയോഗിക്കുന്നു. അദ്ദേഹം അതിനെ ദുരുപയോഗം ചെയ്യുന്നു. ഇതെന്റെ ഭാവിയെയാണ് ബാധിക്കുന്നത്. എന്നെ വച്ച് സിനിമ എടുക്കാൻ പോകുന്ന നിർമാതാക്കൾ എന്ത് വിചാരിക്കും. ഒരാൾക്ക് വിജയം ഉണ്ടാകുമ്പോൾ അയാൾ പറഞ്ഞത് കേൾക്കാൻ എല്ലാവരും ഉണ്ടാകും.

ജൂഡിന്റെ ആരോപണങ്ങള്‍ വീട്ടുകാര്‍ക്ക് ഏറെ വിഷമമുണ്ടാക്കി. പുറത്തിറങ്ങാനോ ആളുകളെ നോക്കാനോ അവര്‍ക്ക് സാധിക്കുന്നില്ല. എനിക്ക് യോഗ്യതയില്ലെന്ന് പറയുന്നത് ശരിയായിരിക്കാം. പക്ഷേ ഞാന്‍ എന്റെ സ്വപ്‌നങ്ങളെ പിന്തുടരാനാണ് സിനിമയില്‍ എത്തിയത്. നമ്മുടെ യോഗ്യത നിര്‍ണയിക്കാന്‍ ആര്‍ക്കുമാകില്ലെന്നും ആന്റണി പറഞ്ഞു.

മൂന്നു വര്‍ഷം മുമ്പ് നടന്ന കാര്യം ഇപ്പോള്‍ പറയുന്നതിന്റെ കാര്യം അറിയില്ല. അമ്മ സംഘടനയില്‍ പരാതി നല്‍കിയിട്ടില്ല. ഇടവേള ബാബുവിനോട് സംസാരിച്ചപ്പോള്‍ തന്റെ ഭാഗം വ്യക്തമാക്കാന്‍ നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്നാണ് വാര്‍ത്താ സമ്മേളനം നടത്തുന്നത്. എന്റെ ഭാവിയെയാണ് ബാധിക്കുന്നത്. പ്രതികരിച്ചില്ലെങ്കില്‍ ഞാന്‍ തെറ്റ് ചെയ്തുവെന്ന് ആളുകള്‍ വിചാരിക്കും. ജൂഡ് വ്യക്തിഹത്യ നടത്തുകയാണ്.

ഏതൊരു നടനും ഒരു നിര്‍മാതാവ് അവസരം കൊടുത്താണ് സിനിമയില്‍ വരികയെന്നും ജൂഡും അങ്ങനെ വന്നതാണെന്നുമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയില്ലെങ്കില്‍ ആന്റണി ഇല്ലെന്ന ജൂഡിന്റെ പരാമര്‍ശത്തിന് ആന്റണിയുടെ മറുപടി.

Be the first to comment

Leave a Reply

Your email address will not be published.


*