പരസ്യത്തോളം വലുപ്പം മാപ്പിനും വേണം; പതഞ്ജലിയോട് സുപ്രീംകോടതി

ബാബാ രാംദേവിൻ്റെ പതഞ്ജലി പത്രങ്ങളിൽ നൽകിയ മാപ്പുപറച്ചിലിൽ വിമർശനവുമായി സുപ്രീം കോടതി. പത്രങ്ങളിൽ നൽകിയ പരസ്യത്തിൻ്റെ അതേവലുപ്പത്തിൽ തന്നെയാണോ മാപ്പ് പറച്ചിൽ കൊടുത്തതെന്ന് കോടതി ചോദിച്ചു. മാപ്പപേക്ഷ നൽകുമ്പോൾ മൈക്രോസ്‌കോപിലൂടെ കാണുമെന്ന് കരുതരുതെന്നും സുപ്രീം കോടതി ബാബാ രാം ദേവിനോടും പതഞ്ജലി ആയുർവേദ്, മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയോടും പറഞ്ഞു.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ചതിൻ്റെ പേരിൽ കോടതി നിർദ്ദേശത്തിനെ തുടർന്നായിരുന്നു പതഞ്ജലി വിവിധ പത്രങ്ങളിൽ മാപ്പ് നൽകിയത്. എന്നാൽ ചെറിയ കോളത്തിലായിരുന്നു മാപ്പപേക്ഷ. ഇതിനെയാണ് ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും അഹ്സനുദ്ദീൻ അമാനുല്ലയും അടങ്ങുന്ന ബെഞ്ച് വിമർശിച്ചത്. പരസ്യം നൽകിയ അതേവലുപ്പത്തിലാണോ മാപ്പ് നൽകിയതെന്നും മൈക്രോസ്‌കോപ്പിലൂടെ മാപ്പ് കാണണോയെന്നും കോടതി ചോദിച്ചു.

സുപ്രീംകോടതിക്ക് നൽകിയ ഉറപ്പ് ലംഘിച്ച് തെറ്റിദ്ധരിപ്പിക്കുന്ന മെഡിക്കൽ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിന് ബാബാ രാംദേവിനും ആചാര്യ ബാലകൃഷ്ണയ്ക്കുമെതിരെയുള്ള കോടതിയലക്ഷ്യ കേസിലായിരുന്നു കോടതി നടപടി. കോടതി നിർദ്ദേശപ്രകാരം മാപ്പ് നൽകിയതായി പതഞ്ജലിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി കോടതിയെ അറിയിച്ചു. എന്നാൽ പരസ്യങ്ങളുടെ അതേ വലിപ്പമാണോ മാപ്പപേക്ഷ എന്ന് ജസ്റ്റിസ് ഹിമ കോഹ്‌ലി ചോദിച്ചു. ഇതിന് ലക്ഷകണക്കിന് രൂപ ചിലവാകുമെന്നും 67 പത്രങ്ങളിൽ പരസ്യം നൽകിയിട്ടുണ്ടെന്നും മുകുൾ റോത്തഗി ഇതിന് മറുപടിയായി പറഞ്ഞു.

എന്നാൽ പരസ്യം നൽകിയപ്പോൾ ലക്ഷകണക്കിന് രൂപ ചിലവായില്ലെ എന്ന് കോടതി തിരികെ ചോദിച്ചു. തുടർന്ന് കേസിൽ വാദം കേൾക്കുന്നത് ഏപ്രിൽ 30 ലേക്ക് മാറ്റി. കോടതിയിൽ പത്രത്തിൽ നൽകിയ പരസ്യം ഹാജരാക്കത്തതിനെയും കോടതി ശാസിച്ചു. പത്രത്തിൽ വന്ന യഥാർത്ഥ പരസ്യം മുറിച്ച് കൈവശം വെക്കണമെന്നും വലുതാക്കി ഫോട്ടോകോപ്പി എടുക്കുകയല്ല വേണ്ടതെന്നും കോടതി വാക്കാല്‍ നിർദ്ദേശിച്ചു. പരസ്യത്തിൻ്റെ യഥാർത്ഥ വലുപ്പം ഞങ്ങൾക്ക് കാണണം. നിങ്ങൾ ക്ഷമാപണം നടത്തുമ്പോൾ മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് അത് കാണമെന്ന് നിർബന്ധമില്ലെന്നും ജസ്റ്റിസ് കോഹ്ലി പറഞ്ഞു.

നേരത്തെ കേസിൽ പതഞ്ജലിയും രാംദേവും സമർപ്പിച്ച മാപ്പപേക്ഷയുടെ സത്യവാങ്മൂലം സ്വീകരിക്കാൻ കോടതി വിസമ്മതിച്ചിരുന്നു. ഏപ്രിൽ 10 ന് നടന്ന വാദത്തിനിടെ, 1954 ലെ ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്ഷനബിൾ അഡ്വർടൈസ്മെന്റ്) ആക്ട് പ്രകാരം പതഞ്ജലിക്കെതിരെ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടതിന് ഉത്തരാഖണ്ഡ് സർക്കാരിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

തുടർന്നാണ് പരസ്യമായി മാപ്പ് പറയണമെന്ന് കോടതി നിർദ്ദേശിച്ചത്. കോടതിയലക്ഷ്യ കേസിൽ ബാബ രാംദേവും ആചാര്യ ബാലകൃഷ്ണയും നേരിട്ട് ഹാജാരായി കുറ്റസമ്മതം നടത്തിയിരുന്നു. തെറ്റ് പറ്റിയെന്നും ഇനി ആവർത്തിക്കില്ലെന്നുമായിരുന്നു ബാബാ രാംദേവ് കോടതിയിൽ പറഞ്ഞത്.

Be the first to comment

Leave a Reply

Your email address will not be published.


*