മുടി മുറിച്ച് പ്രതിഷേധിച്ച് ആശാ വർക്കേഴ്സ്; സമരം കടുപ്പിച്ച് ആശമാർ

സെക്രട്ടറിയേറ്റിന് മുന്നിലെ അനിശ്ചിതകാല രാപ്പകൽ സമരം കടുപ്പിച്ച് ആശാ വർക്കേഴ്സ്. മുടി മുറിച്ചാണ് ആശമാരുടെ സമരം. സമര വേദിക്ക് മുന്നിൽ മുടി അഴിച്ചു പ്രകടനം നടത്തിയ ശേഷമാണ് മുടി മുറിച്ച് പ്രതിഷേധിച്ചത്. സർക്കാരിനെതിരെ മുദ്രവാക്യം വിളിച്ചാണ് ആശമാർ മുടി മുറിച്ച് പ്രതിഷേധിച്ച്ത്. ഒരാൾ തലമുണ്ഡനം ചെയ്തു. സമരം അമ്പതാം ദിനത്തിലേക്ക് കടന്നതോടെയാണ് സമരമാർ​ഗം ആശമാർ കടുപ്പിച്ചത്.

കഴിഞ്ഞ മാസം 10ന് ആണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സമരം ആരംഭിച്ചത്. ഓണറേറിയം 21000 ആക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകുക, ഇൻസെൻടീവിലെ വ്യവസ്ഥകൾ ഒഴിവാക്കുക തുടങ്ങിയതായിരുന്നു ആവശ്യങ്ങൾ. ഭൂരിപക്ഷം വരുന്ന ആശമാരും ഭരണാനുകൂല സംഘടനയിൽപ്പെട്ടവർ. ഇടതുപക്ഷം ഒഴികെയുള്ള രാഷ്ട്രീയ നേതാക്കൾ സമരവേദിയിലെത്തി പിന്തുണ പ്രഖ്യാപിച്ചു. സമരം പൊളിക്കാൻ മറുസമരവുമായി സിഐടിയു രംഗത്തെത്തിയെങ്കിലും വിജയിച്ചില്ല.

ആശമാർ കേന്ദ്രസ്കീമിലെ ജീവനക്കാർ ആണെന്നും ഓണറേറിയം കൂട്ടേണ്ടത് കേന്ദ്ര സർക്കാർ ആണെന്നും സംസ്ഥാന സർക്കാർ വാദിച്ചു. കേന്ദ്രവും സംസ്ഥാനവും പരസ്പരം വിരൽചൂണ്ടുമ്പോഴും സമരം ചെയ്തവരുടെ ആവശ്യം മാത്രം ആരും ഗൗനിച്ചില്ല. സെക്രട്ടേറിയേറ്റ് ഉപരോധം, നിരാഹാര സമരം അങ്ങനെ മുറകൾ ആശമാർ മാറ്റി മാറ്റി പരീക്ഷിച്ചു. ഇതിന് പിന്നാലെയാണ് മുടി മുറിച്ചും പ്രതിഷേധിക്കാൻ ആശമാർ തീരുമാനിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*