സെക്രട്ടറിയേറ്റ് ഉപരോധിച്ച് ആശ വര്‍ക്കേഴ്‌സ്; നടുറോഡില്‍ ഇരുന്നും കിടന്നും പ്രതിഷേധം

സെക്രട്ടറിയേറ്റ് ഉപരോധിച്ച് ആശ വര്‍ക്കേഴ്‌സ്. നടുറോഡില്‍ ഇരുന്നും കിടന്നും ആശമാര്‍ പ്രതിഷേധിച്ചു. സമരത്തിന്റെ അടുത്ത ഘട്ടം ഇന്ന് പ്രഖ്യാപിക്കും. സെക്രട്ടറിയേറ്റിന്റെ നാല് ഗേറ്റുകളും പൊലീസ് അടച്ചിരുന്നു. വിവിധ ജില്ലകളില്‍ നിന്നുള്ള ആശമാരാണ് സെക്രട്ടറിയേറ്റ് ഉപരോധത്തില്‍ പങ്കെടുക്കാനെത്തിയിട്ടുള്ളത്.

കേരള ആശാ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.കെ സദാനന്ദന്‍ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. ആശമാരുടേത് ജീവിക്കാനുളള സമരമെന്നും ആശയറ്റവരുടെ സമരമാണിതെന്നും
ഉപരോധ സമരത്തില്‍ പങ്കെടുത്തുകൊണ്ട് കെ കെ രമ പറഞ്ഞു. നാടു ഭരിക്കുന്നത് ഹൃദയമില്ലാത്ത ഭരണാധികാരിയെന്നും ഇത്തരക്കാര്‍ക്ക് മുന്നില്‍ സമരം ചെയ്താല്‍ സമരക്കാര്‍ തോറ്റു പോകുമെന്നും കെ കെ രമ പറഞ്ഞു.

രാപ്പകല്‍ സമരത്തിന്റെ 36ാം ദിവസമാണ് പ്രതിഷേധം ആശമാര്‍ ശക്തമാക്കിയത്. ഉപരോധ സമരം നടക്കുന്ന ദിവസം തന്നെ ഇവര്‍ക്കായ് പരിശീലന പരിപാടിസംഘടിപ്പിച്ച് സമരം പൊളിക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. പാലിയേറ്റീവ് കെയര്‍ ആക്ഷന്‍ പ്ലാന്‍, പാലിയേറ്റീവ് കെയര്‍ ഗ്രിഡ് എന്നിവ സംബന്ധിച്ചുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചത്. ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ വഴി ആശാവര്‍ക്കര്‍മാര്‍ക്ക് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. പങ്കെടുക്കുന്നവരുടെ ഹാജര്‍ നില ഉള്‍പ്പെടെ കൃത്യമായ അറിയിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. സമരം പൊളിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം വ്യക്തമാക്കുന്നതാണ് ഇതെന്ന് ആശമാര്‍ ആരോപിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*