നിപ കവര്‍ന്നത് ഒരു ഫുട്ബോൾ താരത്തെ; ആശ്മിൽ വിട പറഞ്ഞത് വലിയൊരു സ്വപ്നം ബാക്കിയാക്കി

മലപ്പുറം: നിപ രോഗം ബാധിച്ച് മരിച്ച ആശ്മിൽ ഡാനിഷ് മികച്ച ഒരു ഫുട്ബോൾ താരം കൂടിയായിരുന്നു. ചെമ്പ്രശ്ശേരി എ.യു.പി സ്കൂളിൽ ആറ്, ഏഴ് ക്ലാസുകളിൽ പഠിക്കുമ്പോൾ സ്കൂൾ ടീമിലെ അംഗമായിരുന്നു ആശ്മിൽ. അന്ന് മഞ്ചേരി ഉപജില്ല തല ഫുട്ബോൾ ടൂർണ്ണമെന്റിൽ സ്കൂളിന് കിരീടം സമ്മാനിച്ചതും ആശ്മിലിന്റെ മിടുക്കിലാണ്. ആശ്മിൽ ഫുട്ബോൾ കോച്ചിങ്ങ് നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറൽ.

ഹൈസ്കൂൾ പഠനത്തിനായി ആശ്മിൽ പന്തല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെത്തിയത് തന്നിലെ ഫുട്ബോൾ പ്രതിഭയെ വളർത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെയായിരുന്നു. പന്തല്ലൂർ സ്കൂൾ കായിക മേഖലയ്ക്ക് നൽകുന്ന കരുതലാണ് സമീപത്ത് ഹൈസ്കൂൾ ഉണ്ടായിട്ടും ആശ്മിൽ ഈ സ്കൂൾ തന്നെ തേടിയെത്താൻ പ്രേരണയായത്. ഇവിടെ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിലെ ഫുട്ബോൾ ക്യാമ്പിൽ പങ്കെടുത്ത് ആദ്യ 25 അംഗ ടീമിലെത്തി. പക്ഷേ, നിർഭാഗ്യവശാൽ 18 അംഗ ടീമിലിടം നേടാൻ കഴിഞ്ഞില്ല. അതിന്റെ നിരാശ ഈ വർഷത്തെ ക്യാമ്പിൽ മികച്ച പ്രകടനം നടത്തി മറികടക്കാമെന്നായിരുന്നു പ്രതീക്ഷ . ജൂലൈ 12 നാണ് ക്യാമ്പ് തുടങ്ങിയത്. എന്നാൽ അതിന് മുൻപ് തന്നെ ആശ്മിലിന് രോഗം പിടിപ്പെട്ടു. മികച്ച ഫുട്ബോൾ താരമാവുകയെന്ന തന്റെ വലിയൊരു സ്വപ്നം ബാക്കിയാക്കിയാണ് ആശ്മിൽ യാത്രയായത്.

ഞായറാഴ്ച രാവിലെ 10.50-നായിരുന്നു നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന ആശ്മിൽ മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയെ കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളേജിൽ പ്രത്യേകം സജ്ജീകരിച്ച ഐ.സി.യുവിലേക്ക് മാറ്റിയത്.

ഈ മാസം 10-ന് സ്കൂളിൽനിന്നുവന്നപ്പോഴാണ് ആശ്മിലിന് കടുത്ത ക്ഷീണവും പനിയും അനുഭവപ്പെട്ടത്. മരുന്നു കഴിച്ചിട്ടും കുറയാഞ്ഞതിനാൽ 12-ന് പാണ്ടിക്കാട്ടെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സതേടി. 13-ന് പാണ്ടിക്കാട്ടെ മറ്റൊരു ആശുപത്രിയിലും കാണിച്ചു. 

പനിമാറാത്തതിനാൽ വീണ്ടും അവിടെത്തന്നെ പ്രവേശിപ്പിച്ചു. മസ്തിഷ്കജ്വരം കണ്ടതോടെ ഉടൻതന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഗുരുതരാവസ്ഥയിലായതിനാൽ അവിടെ വിവിധ വൈറൽ പരിശോധനകൾ നടത്തി. അതിലെല്ലാം ഫലം നെഗറ്റീവായതോടെ അപൂർവ വൈറസാണെന്ന സംശയം വന്നു. സ്രവം പരിശോധനയ്ക്കെടുക്കുകയും ചെയ്തു.

ഇതിനിടെ ആശ്മിലിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇവിടെവെച്ച് ആദ്യം ചെള്ളുപനി സ്ഥിരീകരിച്ചു. തുടര്‍ന്ന് സംശയം തോന്നിയാണ് നിപ പരിശോധനയ്ക്ക് സ്രവം അയച്ചത്. സംസ്ഥാനത്തെ വൈറോളജി ലാബുകളില്‍ നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റീവായിരുന്നു. പുണെയിലെ ഫലംകൂടി വന്നതോടെയാണ് നിപയെന്ന് സ്ഥിരീകരിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*