ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി: ഹർമൻപ്രീത് ഹീറോ, പാകിസ്താനെ കീഴടക്കി ഇന്ത്യ

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയില്‍ പാകിസ്താനെതിര നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പാകിസ്താനെ കീഴടക്കിയത്. 13, 19 മിനുറ്റുകളില്‍ ഹർമൻപ്രീത് സിങ്ങാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. ഹനാൻ ഷാഹിദാണ് എട്ടാം മിനുറ്റില്‍ പാകിസ്താന്റെ ഏക ഗോള്‍ നേടിയത്.

ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യയുടെ സെമി പ്രവേശനം. പരാജയം രുചിക്കാതെ അവസാന നാലിലെത്തിയ ഏക ടീമും ഇന്ത്യയാണ്.

ടൂർണമെന്റിലുടനീളം വ്യക്തമായ ആധിപത്യം പുലർത്താൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ആദ്യ മത്സരത്തില്‍ ചൈനയെ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു തകർത്തത്. ശേഷം ജപ്പാനെ 5-1 എന്ന സ്കോറില്‍ കീഴടക്കി.

മലേഷ്യക്കെതിരെയായിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ വിജയം. ഒന്നിനെതിരെ എട്ട് ഗോളുകള്‍ക്കായിരുന്നു ജയം. കൊറിയയെ 3-1നും പരാജയപ്പെടുത്തിയായിരുന്നു പാകിസ്താനെതിരെ ഇറങ്ങിയത്.

ഇന്ത്യയുടേതില്‍ നിന്ന് വ്യത്യസ്തമായിരുന്നു പാകിസ്താന്റെ തുടക്കം. മലേഷ്യയോടും (2-2) കൊറിയയോടും (2-2) സമനില വഴങ്ങി. എന്നാല്‍ ജപ്പാനെയും ചൈനയേയും കീഴടക്കി ടൂർണമെന്റിലേക്ക് തിരിച്ചുവരവ് നടത്തുകയായിരുന്നു. ജപ്പാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും ചൈനയെ 5-1 എന്ന സ്കോറിനുമായിരുന്നു പരാജയപ്പെടുത്തിയത്. ഇന്ത്യയോട് പരാജയപ്പെട്ടെങ്കിലും സെമി ഉറപ്പിക്കാൻ പാകിസ്താന് കഴിഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*