കാട്ടാനക്കൂട്ടത്തിൻ്റെ ശല്യത്തില്‍ പൊറുതിമുട്ടി അതിരപ്പിള്ളിയും തൃശ്ശൂരിൻ്റെ മലയോരമേഖലകളും

തൃശ്ശൂർ: വേനല്‍ കനത്തതോടെ കാട്ടാനക്കൂട്ടത്തിൻ്റെ ശല്യത്തില്‍ പൊറുതിമുട്ടി അതിരപ്പിള്ളിയും തൃശ്ശൂരിൻ്റെ മലയോരമേഖലകളും. വേനല്‍ കനത്തതാണ് കാട്ടാനക്കൂട്ടം കൂട്ടത്തോടെ നാട്ടിലേക്കിറങ്ങാന്‍ കാരണമാകുന്നത്. വെള്ളത്തിനായി കാട്ടാനക്കൂട്ടം ജനവാസമേഖലകളിലേക്ക് എത്തുന്നത് കര്‍ഷകര്‍ക്കും കനത്തനാശമാണ് വരുത്തിവക്കുന്നത്.

വനത്തിലെ നീരുറവകളെല്ലാം വറ്റിയതോടെയാണ് ആനകള്‍ കൂട്ടത്തോടെ ജനവാസമേഖലകളിലേക്കെത്തുന്നത്. അതിരപ്പിള്ളി മേഖലയിലാണ് കാട്ടാനശല്യത്തില്‍ നാട്ടുകാര്‍ കൂടുതല്‍ പൊറുതിമുട്ടുന്നത്. ആദ്യകാലങ്ങളില്‍ രാത്രിയിലെത്തി ഇവ പുലര്‍ച്ചെ കാടുകയറുകയായിരുന്നു പതിവ്. എന്നാല്‍ ഇപ്പോള്‍ ഇവ പകലും ജനവാസമേഖലകളില്‍ തമ്പടിച്ചിരിക്കുകയാണ്.

പകല്‍ സമയങ്ങളില്‍ പോലും വീട്ടുമുറ്റത്തേക്ക് കാട്ടാനകളെത്തുന്നത് പതിവായി മാറി. വ്യാപകമായ കൃഷിയും നശിപ്പിക്കുന്നുണ്ട്. പ്ലാന്റേഷന്‍ മേഖലയില്‍ നിന്നാണ് കാട്ടാനക്കൂട്ടം പുഴകടന്ന് ജനവാസകേന്ദ്രങ്ങളിലേക്കെത്തുന്നത്. ഇത് തടയാന്‍ തുമ്പൂര്‍മുഴി മുതല്‍ അതിരപ്പിള്ളി വരെയുള്ള പുഴയോരങ്ങളില്‍ സൗരോര്‍ജ്ജവേലി സ്ഥാപിക്കണമെന്ന ആവശ്യത്തിന് ഇപ്പോഴും തീരുമാനമായിട്ടില്ല.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു കുട്ടിയടക്കം നാലുപേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സഞ്ചാരികളടക്കമുള്ളവര്‍ തലനാരിഴക്കാണ് പലപ്പോഴും ആനകളുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുന്നത്. ചാലക്കുടി, വാഴച്ചാല്‍ ഡിവിഷനുകളിലെ വിവിധ ഫോറസ്റ്റ് സ്‌റ്റേഷനുകളിലെ ജീവനക്കാര്‍ പട്രോളിംഗ് നടത്തുന്നുണ്ടെങ്കിലും ഫലമുണ്ടാകുന്നില്ല. അതിരപ്പിള്ളിയിലെ 15 കര്‍ഷകര്‍ ആനക്കൂട്ടം എന്ന കൂട്ടായ്മ രൂപീകരിച്ച് ആനകളെ തുരുത്താനുള്ള ശ്രമവും നടത്തുന്നുണ്ട്. ജനവാസ മേഖലകളില്‍ കാട്ടാനകളെത്തിയാല്‍ കൂട്ടായ്മയിലെ അംഗങ്ങളെത്തി ഇവയെ ഓടിച്ച് വിടാറുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*