ആന്ധ്രാപ്രദേശിൽ വിവാഹസല്‍ക്കാരത്തിനിടെ വധുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: വീഡിയോ

ഹൈദരാബാദ്: വിവാഹസല്‍ക്കാരത്തിനിടെ നിന്ന് വധുവിനെ തട്ടിക്കൊട്ടുപോകാന്‍ ശ്രമം. ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും അടക്കമുള്ള ബന്ധുക്കളാണ് യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതും ഇവര്‍ ഉച്ചത്തില്‍ കരയുന്നതുമെല്ലാം വീഡിയോയില്‍ കാണാം.

തിങ്കളാഴ്ചയായിരുന്നു സംഭവം. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവര്‍ പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോകുന്നത് തടയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ ഒരാള്‍ മറ്റുള്ളവര്‍ക്ക് നേരെ മുളകുപൊടി എറിയുകയായിരുന്നു.

നരസറാവോപേട്ടിലെ വെറ്ററിനറി സയൻസ് കോളേജില്‍ പഠിക്കുന്നതിനിടെയാണ് സ്‌നേഹയും ബാട്ടിന വെങ്കടനന്ദുവും പ്രണയത്തിലായത്. ഏപ്രില്‍ 13ന് ക്ഷേത്രത്തില്‍ വെച്ച് ഇരുവരും വിവാഹിതരായി. തുടര്‍ന്ന് വെങ്കട്ടനന്ദുവിന്റെ വീട്ടുകാര്‍ ബന്ധുക്കളെ വിളിച്ച് വിവാഹ സല്‍ക്കാരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വിവരം സ്‌നേഹയുടെ വീട്ടുകാരെ അറിയിക്കുകയും ചെയ്തിരുന്നു.

ചടങ്ങിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നതിനിടെയാണ് സ്‌നേഹയുടെ വീട്ടുകാര്‍ ഇവിടെയെത്തിയത്. സ്‌നേഹയുടെ അമ്മ പത്മാവതി, ബന്ധുക്കളായ ചരണ്‍ കുമാര്‍, ചന്ദു, നക്കാ ഭാരത് തുടങ്ങിയവരാണ് എത്തിയത്. വരനും ബന്ധുക്കളും ചേര്‍ന്ന് ഇവരുടെ ശ്രമം തടയുകയായിരുന്നു. ഇതിനിടെ വരന്റെ ഒരു ബന്ധുവിന് ഗുരുതരമായി പരിക്കേറ്റതായി പരാതിയുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വരന്റെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*