ഹോളിവുഡ് ചിത്രമായ അവതാർ 2 തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. സിനിമ തീയറ്ററുകളിൽ നൽകുന്നതിന് ഉടമകൾ കൂടുതൽ തുക ചോദിച്ചതിനാലാണ് നടപടി. ഡിസംബര്‍ 16നാണ് ചിത്രം ലോകമെമ്പാടും റിലീസിനെത്തുന്നത്.
കളക്ഷൻ വിഹിതത്തിന്റെ 60% നൽകണം, മൂന്നാഴ്ച ചിത്രം തീയറ്ററുകളിൽ പ്രദർശിപ്പിക്കണം എന്നീ വിതരണക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ഫിയോക്ക് പ്രസിഡന്റ് കെ വിജയകുമാർ പറഞ്ഞു. ഫിയോക്കിന്റെ അംഗങ്ങൾ ഒഴികെയുള്ള മറ്റാർക്കും ചിത്രം പ്രദർശിപ്പിക്കുന്നതിൽ വിലക്കയപ്പെടുത്തിയിട്ടില്ലെന്നും ഫിയോക് വ്യക്തമാക്കി.
50-55 ശതമാനമാണ് സാധാരണഗതിയിൽ അന്യഭാഷാ ചിത്രങ്ങൾക്ക് നൽകുന്നതെന്ന് ഫിയോക് അറിയിച്ചു. റിലീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി അറിയിക്കാതെ തിയറ്ററുകൾക്ക് നേരിട്ട് എഗ്രിമെന്റ് അയയ്ക്കുകയായിരുന്നുവെന്നും ഉടമകൾ അറിയിച്ചു. ഫിയോക്കിന്റെ കീഴിൽ വരുന്ന 400 തിയറ്ററുകളിലും ചിത്രം റിലീസ് ചെയ്യില്ല.
അവതാർ-2 ഉൾപ്പെടെ നാലു ഭാഗങ്ങൾ കൂടിയാണ് അവതാർ സീരീസിൽ ഇനി പുറത്തിറങ്ങാനുള്ളത്. മൂന്നാം ഭാഗം 2023 ഡിസംബർ 22 നും നാലാം ഭാഗം 2025 ഡിസംബർ 19നും അഞ്ചാം ഭാഗം 2027 ഡിസംബർ 17 നുമാണ് റിലീസ് ചെയ്യുക.
2009ലാണ് അവതാർ ആദ്യ ഭാഗം പുറത്തിറങ്ങിയത്. മനുഷ്യരും പണ്ടോരയിലെ നവി വംശക്കാരും തമ്മിലുളള പോരാട്ടത്തിന്റെ കഥയാണ് ചിത്രം ചർച്ച ചെയ്തത്. 2.7ദശലക്ഷം ഡോളറിന്റെ കളക്ഷൻ നേടിയ ചിത്രത്തിന്റെ റെക്കോർഡ് ഈയിടെ അവഞ്ചേഴ്സ് എൻഡ് ഗെയിം മറികടന്നിരുന്നു.
Be the first to comment