ഫിയോക്കിന്റെ സമരപ്രഖ്യാപനത്തിൽ പ്രതികരിച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ

കൊച്ചി: തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ സമരപ്രഖ്യാപനത്തിൽ പ്രതികരിച്ച് ഫെഫ്ക ജനറൽ സെക്രട്ടറിയായ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. ഫിയോക്കിന്റെ സമരപ്രഖ്യാപനം പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞു. മലയാള സിനിമകൾ മാത്രം പ്രദർശിപ്പിക്കില്ല എന്നാണ് ഫിയോക് പറയുന്നത്. അത് അങ്ങേയറ്റം അപലപനിയവും പ്രതിഷേധാർഹവുമാണെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

മലയാള സിനിമയോട്, അതിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ചലച്ചിത്ര സാങ്കേതിക പ്രവർത്തകരോട്, തൊഴിലാളികളോട്, നടീനടന്മാരോട്, മലയാള സിനിമയുടെ മഹത്തായ ചരിത്രത്തോട്, മലയാള സിനിമയെ നെഞ്ചേറ്റുന്ന കോടിക്കണക്കിന് ആസ്വാദകരോട്, മാതൃഭാഷാ സ്നേഹികളോട്, പൊതുസമൂഹത്തോട് കാട്ടുന്ന അവഹേളനമാണിത്. അങ്ങേയറ്റം നിന്ദ്യമായ ഈ നിലപാട് പുന: പരിശോധിക്കണമെന്ന് ഫിയോക്കിനോട് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം അറിയിച്ചു.

22ന് മലയാള ചിത്രങ്ങൾ റിലീസ് ചെയ്യുമെന്ന് ഫിയോക്ക് വ്യക്തമാക്കിയിരുന്നു. സിനിമകള്‍ തിയേറ്ററില്‍ റിലീസ് ചെയ്ത് വളരെ വേഗം ഒടിടി പ്ലാറ്റുഫോമുകൾക്ക് വിട്ടുകൊടുക്കുന്നതാണ് സമരത്തിന്റെ പ്രധാനകാരണമായി തിയേറ്റര്‍ ഉടമകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത് കൂടാതെ ഷെയറിങ് രീതികളിൽ മാറ്റം വരുത്തണം, പബ്ലിസിറ്റി കോൺട്രിബ്യൂഷൻ, പേസ്റ്റിങ് ചാർജ് എന്നിവ പൂർണ്ണമായും നിർത്തലാക്കണം, വിപിഎഫ് ചാർജ് പ്രൊഡ്യൂസറോ ഡിസ്ട്രിബ്യൂട്ടറോ നൽകണം എന്നിവയും ഫിയോക്ക് മുന്നോട്ടു വച്ച പ്രധാന ആവശ്യങ്ങളിൽ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*