ഇൻഡോർ ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച

ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ഇന്‍ഡോറില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ആദ്യദിനം ലഞ്ചിന് പിരിയുമ്പോള്‍ ഏഴിന് 84 എന്ന നിലയിലാണ്. അക്‌സര്‍ പട്ടേല്‍ (6), ആര്‍ അശ്വിന്‍ (1) എന്നിവരാണ് ക്രീസില്‍. സ്പിന്നര്‍മാരാണ് മുഴുവന്‍ വിക്കറ്റുകളും വീഴ്ത്തിയത്. മാത്യൂ കുനെമാന്‍, നതാന്‍ ലിയോണ്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. മോശം ഫോമിന്റെ പേരില്‍ പഴി കേള്‍ക്കുന്ന കെ എല്‍ രാഹുല്‍ ടീമില്‍ നിന്ന് പുറത്തായി. ശുഭ്മാന്‍ ഗില്‍ ടീമിലെത്തി. സീനിയര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് വിശ്രമം നല്‍കി. ഉമേഷ് യാദവാണ് പകരക്കാരന്‍. ഓസ്‌ട്രേലിയയും രണ്ട് മാറ്റം വരുത്തി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് പകരം മിച്ചല്‍ സ്റ്റാര്‍ക്ക് ടീമിലെത്തി. മാറ്റ് റെന്‍ഷ്വെക്ക് പകരം കാമറൂണ്‍ ഗ്രീനും ടീമിലിടം കണ്ടെത്തി. പരിക്ക് കാരണം സ്റ്റാര്‍ക്കിനും ഗ്രീനിനും ആദ്യ രണ്ട് ടെസ്റ്റുകള്‍ നഷ്ടമായിരുന്നു.

രോഹിത് ശര്‍മയുടെ (12) വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. കുനെമാന്റെ പന്തില്‍ രോഹിത്തിനെ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി സ്റ്റംപ് ചെയ്ത് പുറത്താക്കി. ആറാം ഓവറില്‍ തന്നെ രോഹിത് മടങ്ങി. പിന്നാലെ ഗില്ലും (21) പവലിയനില്‍ തിരിച്ചെത്തി. കെ എല്‍ രാഹുലിന് പകരമെത്തിയ ഗില്ലിനെ കുനെമാന്‍ സ്ലിപ്പില്‍ സ്റ്റീവന്‍ സ്മിത്തിന്റെ കൈകളിലെത്തിച്ചു. ചേതേശ്വര്‍ പൂജാരയാവട്ടെ (1) ലിയോണിന്റെ പന്തില്‍ ബൗള്‍ഡായി. അഞ്ചാമനായി ക്രീസിലെത്തിയ രവീന്ദ്ര ജഡേജയ്ക്ക് (4) ഒമ്പത് പന്ത് മാത്രമായിരുന്നു ആയുസ്. ലിയോണിന്റെ പന്തില്‍ ഷോര്‍ട്ട് കവറില്‍ കുനെമാന് ക്യാച്ച്. അടുത്ത ഓവറില്‍ പന്തെറിയാനെത്തിയ കുനെമാന്‍ ശ്രേയസ് അയ്യരെ (0) ബൗള്‍ഡുമാക്കിയതോടെ ഇന്ത്യ തകര്‍ച്ചയിലേക്ക് വീണു. വിരാട് കോലി (22) കുറച്ചുനേരം പിടിച്ചുനിന്നു. തകര്‍ച്ചയില്‍ രക്ഷകനാകുമെന്ന് തോന്നിച്ചെങ്കിലും ടോഡ് മര്‍ഫി അക്കാര്യത്തില്‍ തീരുമാനമാക്കി. മര്‍ഫിയുടെ പന്തില്‍ വിക്കറ്റ് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. കെ എസ് ഭരത് (17) ലിയോണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.  

Be the first to comment

Leave a Reply

Your email address will not be published.


*