മമതയ്‌ക്കെതിരായ ബംഗാൾ ഗവർണറുടെ മാനനഷ്ടക്കേസ് ; കോടതി ഇന്ന് വാദം കേൾക്കും

കൊൽക്കത്ത : ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ഗവർണർ സി വി ആനന്ദബോസ് നൽകിയ മാനനഷ്ട പരാതിയിൽ കൊൽക്കത്ത ഹൈക്കോടതി ഇന്ന് വാദം കേൾക്കും. ഗവർണർക്കെതിരെ ലൈംഗികാതിക്രമ പരാതി ഉയർന്ന സമയത്തായിരുന്നു മമതയുടെ പരാമർശം ഉണ്ടായത്. രാജ്ഭവനിൽ നടക്കുന്ന കാര്യങ്ങൾകേട്ട് അങ്ങോട്ട് പോകാൻ ഭയമാണെന്ന് ചില സ്ത്രീകൾ തന്നോട് പറഞ്ഞു എന്നതായിരുന്നു മമതയുടെ പരാമർശം. ഇതിനെതിരെയെയാണ് ബംഗാൾ ഗവർണർ മാനനഷ്ടക്കേസ് നൽകിയത്.

രാജ്ഭവനിലെ കരാർ ജീവനക്കാരിയാണ് ഗവർണർക്കെതിരെ ലൈംഗികാതിക്രമം പരാതി നൽകിയത്. എന്നാൽ ഇത് പ്രതികാര നടപടിയെന്നായിരുന്നു ഗവർണറുടെ വിശദീകരണം. ആരോപണത്തിന് താൻ യാതൊരു വിലയും നൽകുന്നില്ല. താൻ ബംഗാളിലേക്ക് പോയത് പൂമെത്തയിൽ കിടക്കാനല്ല. ആരെയും ഭയപ്പെടാതെ പോരാടും. വിരട്ടൽ തന്ത്രമൊന്നും വിജയിക്കാൻ പോകുന്നില്ലെന്നും ആരുടെയും തൃപ്തിയോ അതൃപ്‌തിയോ നോക്കാതെ കർമ്മപാതയിൽ നീങ്ങുമെന്നും സി വി ആനന്ദബോസ് പ്രതികരിച്ചിരുന്നു.

അതേസമയം, കേസിൽ രാജ്ഭവൻ ജീവനക്കാർക്കടക്കം ബംഗാൾ പോലീസ് നോട്ടീസ് അയച്ചിരുന്നു. മൂന്ന് ജീവനക്കാരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് പറഞ്ഞിരുന്നുവെങ്കിലും അവർ ഹാജരായിരുന്നില്ല. പരാതി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയടക്കം പൊലീസ് രൂപീകരിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*