മലബാര്‍ ബ്രാന്‍ഡി’യുമായി ബെവ്കോ; ജവാന്‍ ഉല്‍പാദനം കൂട്ടും

ബവ്കോയിലെ മദ്യകമ്പനികളുടെ കുത്തക തര്‍ക്കാന്‍ പുതിയ നീക്കവുമായി സര്‍ക്കാര്‍. വര്‍ഷങ്ങളായി പൂട്ടികിടക്കുന്ന മലബാര്‍ ഡിസ്റ്റിലറിയില്‍ നിന്ന് ‘മലബാര്‍ ബ്രാന്‍ഡി’ എന്ന ബ്രാന്‍ഡിലുള്ള മദ്യം ഉല്‍പാദിപ്പിക്കാനാണ് തീരുമാനം. കൂടാതെ ജനപ്രിയ ബ്രാന്‍ഡായ ജവാന്‍ റമ്മിന്‍റെ ഉല്‍പ്പാദനം ഉയര്‍ത്താനും തീരുമാനമായി. വിലകുറഞ്ഞ മദ്യത്തിന് നേരിടുന്ന ക്ഷാമം പരിഹരിക്കാനാണ് സര്‍ക്കാര്‍ മദ്യത്തിന്‍റെ ഉല്‍പ്പാദനം ഉയര്‍ത്തുന്നത്.

തിയ എംഡി ചുമതല ഏറ്റെടുത്തതിന് ശേഷമാണ് ഇത് സംബന്ധിച്ച് ചര്‍ച്ചയുണ്ടായത്. പൂട്ടികിടക്കുന്ന മലബാര്‍ ഡിസ്റ്റലറിയില്‍ നിന്നാകും ബ്രാന്‍ഡി ഉല്‍പാദനം ആരംഭിക്കുന്നത്. ഒരു മാസത്തിനകം തറക്കില്ലിട്ട് 6 മാസത്തിനുള്ളില്‍ ഉല്‍പ്പാദനം ആരംഭിക്കാനാണ് തീരുമാനം. പരമാവധി മദ്യം ഇവിടെ നിന്ന് ഉല്‍പാദിപ്പിക്കും. കൂടാതെ ജവാന്‍ റമ്മിന്‍റെ ഉല്‍പാദനവും വര്‍ധിപ്പിക്കും. നിലവിൽ ഒരു ലിറ്റർ ജവാൻ ഉത്പാദിപ്പിക്കുമ്പോൾ നഷ്ടം 3.5 രൂപയാണ്. ഇതിനാൽ ഉല്‍പ്പാദനം കുറഞ്ഞിട്ടുണ്ട്. വിപണിയിൽ വില കുറഞ്ഞ മദ്യം ലഭിക്കാത്തതിനാലാണ് ഉല്‍പ്പാദനം ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സില്‍ 63000 ലീറ്റര്‍ ജവാന്‍ മദ്യമാണ് നിലവില്‍ ഉല്‍പാദിപ്പിക്കുന്നത്. ഇത് 1,40000 ലീറ്റര്‍ ആയി ഉയര്‍ത്താനാണ് ശ്രമം.

നാല് ബോട്ട്ലിങ്ങ് ലൈനുകളാണ് നിലവില്‍ ഉള്ളത്. ഇതു 6 ലൈനുകളുമായി ചേര്‍ത്ത് പത്ത് ലൈനുകളാക്കി മാറ്റും. നിലവില്‍ രണ്ടുലൈനുകള്‍ക്കു കൂടി അംഗീകാരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ ലൈനുകള്‍ക്ക് അംഗീകാരം ലഭിച്ചില്ലെങ്കില്‍ നഷ്ടം വരുമെന്നു ബവ്കോ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അംഗീകാരം ലഭിച്ചാല്‍ നാലുമാസത്തിനുള്ളില്‍ പ്രവര്‍ത്തനം ഇരട്ടിയാക്കാമെന്നും ലക്ഷ്യമിടുന്നു. ഇതോടെ മദ്യകമ്പനികളുടെ മേഖലയിലെ കുത്തക ഇല്ലാതാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബെവ്കോ.

സംസ്ഥാനത്ത് ജവാന്‍ റമ്മിന്റെ വില വര്‍ധിപ്പിക്കണമെന്ന് ബെവ്‌കോ നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. സ്പിരിറ്റിന്റെ വില കൂടിയ പശ്ചാത്തലത്തിലാണ് ജവാന്‍ റമ്മിന്റെ വില വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ജവാന്‍ റമ്മിന്റെ വില 10 ശതമാനം കൂട്ടണമെന്നാണ് ബെവ്‌കോ എം.ഡി.യുടെ ശുപാര്‍ശ. ഇപ്പോള്‍ ഒരു ലിറ്റര്‍ ജവാന്‍ റമ്മിന് 600 രൂപയാണ് വില. കഴിഞ്ഞ മൂന്നാഴ്ചയായി സംസ്ഥാനത്ത് പലയിടത്തും ബാറുകളിലും ബവ്റിജസ് ഔട്ട്ലറ്റുകളിലും വിലകുറഞ്ഞ മദ്യം കിട്ടാനില്ലാത്ത സ്ഥിതിയാണ്.

കേരളത്തിൽ സ്പിരിറ്റ് ഉൽപ്പാദനം ഇല്ല. ഒരു മാസം  മുന്‍പ് വരെ ഒരു ലിറ്റർ സ്‌പിരിറ്റ് കേരളത്തിലെത്തുമ്പോഴുള്ള വില ലിറ്ററിനു 53 രൂപവരെയായിരുന്നു. ഇപ്പോഴത് 70 രൂപയ്ക്കു മുകളിലായി. ഒരു കെയ്സ് മദ്യം ഉൽപ്പാദിപ്പിക്കാൻ ഉൽപ്പാദകർക്ക് 60 രൂപ കൂടുതൽ വേണ്ടി വരും. കേരള സർക്കാര്‍ സ്ഥാപനമായ ട്രാവൻകൂർ ഷുഗേഴ്സ് ഉൽപ്പാദിപ്പിക്കുന്ന ജവാൻ റമ്മിനായി 57 രൂപയ്ക്കാണ് ഒരു ലിറ്റർ സ്പിരിറ്റ് വാങ്ങിയിരുന്നത്. ഇപ്പോഴത് ലിറ്ററിന് 75 രൂപയായി. കേരളത്തിലേക്കു സ്പിരിറ്റ് എത്തുന്ന ഇതര സംസ്ഥാനങ്ങളിൽ ഉൽപ്പാദനം കുറഞ്ഞതാണ് തിരിച്ചടിയായത്.

Be the first to comment

Leave a Reply

Your email address will not be published.


*