‘ഭാരത് ന്യായ് യാത്ര’; ഉദ്ഘാടന വേദി നല്‍കാന്‍ നിബന്ധനവച്ച് മണിപ്പൂര്‍ സര്‍ക്കാര്‍, ഇംഫാലില്‍ തന്നെ നടത്തുമെന്ന് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ന്യായ് യാത്രയുടെ ഉദ്ഘാടന സമ്മേളനത്തിന് നിശ്ചയിച്ചിരുന്ന വേദിക്ക് അനുമതി നല്‍കാന്‍ നിബന്ധനവച്ച് മണിപ്പൂര്‍ സര്‍ക്കാര്‍. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിബന്ധനകളെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ചുരുക്കം ആളുകളെ പങ്കെടുപ്പിച്ച് പരിപാടി നടത്തണം എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ”പരിപാടിക്ക് പൂര്‍ണമായി അനുമതി നിഷേധിച്ചിട്ടില്ല. അതേദിവസം തന്നെ ഈ ഗ്രൗണ്ടില്‍ മുഖ്യമന്ത്രിയുടെ മറ്റൊരു പരിപാടി നടത്താനുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി”, കെ സി വേണുഗോപാല്‍ അറിയിച്ചു.

”എന്തായാലും ഞങ്ങള്‍ പരിപാടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടേയും മറ്റു പാര്‍ട്ടികളുടേയും പരിപാടികള്‍ അവിടെ നടക്കുന്നുണ്ട്. പിന്നെ എന്തുകൊണ്ടാണ് ഞങ്ങളുടെ പരിപാടിക്ക് മാത്രം നിയന്ത്രണം”, കെ സി വേണുഗോപാല്‍ ചോദിച്ചു.

ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ഹട്ട കാംഗ്‌ജെയിബംഗിലെ പാലസ് ഗ്രൗണ്ടിലാണ് ജനുവരി 14-ന് യാത്രയുടെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. അനുമതി നല്‍കുന്നതില്‍ സര്‍ക്കാര്‍ നിബന്ധനവച്ച സാഹചര്യത്തില്‍, തൗബാല്‍ ജില്ലയിലെ സ്വകാര്യ ഗ്രൗണ്ടിലേക്ക് വേദി മാറ്റിയതായി പിസിസി അറിയിച്ചിരുന്നു. എന്നാല്‍, ഇംഫാലില്‍തന്നെ പരിപാടി നടത്തുമെന്നാണ് കെ സി വേണുഗോപാല്‍ അറിയിച്ചിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*