സിദ്ധാർഥിൻ്റെ കുടുംബത്തോടൊപ്പം നിന്ന് ബിജെപി പോരാടും; കേന്ദ്രമന്ത്രി വി മുരളീധരന്‍

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥ് ജീവനൊടുക്കിയ സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.  കോളേജ് അധികൃതർക്കെതിരെ നടപടി വേണമെന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു.  ഗവർണർ എസ്എഫ്ഐക്കാരെ ക്രിമിനൽ എന്ന് വിളിച്ചത് വളരെ ശരിയാണ്.  അത് തെളിയിക്കുന്നതാണ് പൂക്കോട് കോളേജിൽ നടന്നിരിക്കുന്നതെന്നും വി മുരളീധരന്‍ കൂട്ടിചേർത്തു.

ഡീനിനെ സംരക്ഷിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.  അവർക്കെതിരെ സസ്‌പെൻഷനോ തുടർനടപടികളോ ഉണ്ടാകുന്നില്ല.  സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് വി മുരളീധരന്‍ ആരോപിച്ചു.  സിദ്ധാർഥിൻ്റെ കുടുംബത്തോടൊപ്പം നിന്ന് ബിജെപി പോരാടും.  സിദ്ധാർത്ഥിനെ എസ്എഫ് ഐ ഗുണ്ടകൾ കൊല ചെയ്ത സംഭവത്തിൽ നിരവധി പ്രതികൾ ഇപ്പോഴും കാണാമറയത്താണ്.  സിപിഐഎമ്മാണ് ഇവരെ സംരക്ഷിക്കുന്നത്.  ടി പി വധക്കേസിൽ പ്രതികളെ സിപിഎം സംരക്ഷിച്ചത് എങ്ങനെ എന്ന് കേരളം കണ്ടതാണെന്നും വി മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് വിഷയത്തിൽ ഒന്നും പറയാനില്ല.  മുഖ്യമന്ത്രി മരപ്പട്ടി കഥയാണ് പറയുന്നത്.  മരപ്പട്ടിക്ക് കൂട്ട് നിൽക്കുന്നവർ ആണോ ക്ലിഫ് ഹൗസിൽ നിൽക്കുന്നത്.  ജനങ്ങൾക്ക് അറിയേണ്ടത് മുഖ്യമന്ത്രിയുടെ ഇസ്തിരി ഇട്ട വസ്ത്രത്തിൽ മരപ്പട്ടി മൂത്രമൊഴിച്ച കഥയല്ല.  ആരുടെ നിർദേശപ്രകാരമാണ് പോലീസ് ഇത് ആത്മഹത്യാ കേസ് മാത്രമാക്കി തേച്ചു മായ്ക്കാൻ ശ്രമിച്ചത് എന്നും അന്വേഷിക്കണം.  ആര് ശ്രമിച്ചാലും, കേസ് തേച്ച് മായ്ച്ച് കളയാൻ സമ്മതിക്കില്ലെന്നും വി മുരളീധരന്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*