സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിന് വൻകിട മദ്യക്കമ്പനികളെത്തുന്നു

തിരുവനന്തപുരം∙ സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിന് വൻകിട മദ്യക്കമ്പനികളെത്തുന്നു. നികുതിയിളവ് ആവശ്യപ്പെട്ട് സർക്കാരിന് കമ്പനികൾ നൽകിയ അപേക്ഷയിൽ ധനവകുപ്പ് നടപടി തുടങ്ങി. കുറഞ്ഞ ഇളവാണ് പരിഗണിക്കുന്നതെന്നും ഉദ്യോഗസ്ഥതല ചർച്ചകൾ പൂർത്തിയായെന്നും നികുതി വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് പ്രതികരിച്ചു. നിലവിൽ 400 രൂപയ്ക്ക് മുകളിൽ വിലയുള്ള ഫുൾ ബോട്ടിൽ മദ്യത്തിന് 251% വും 400ൽ താഴെയുള്ളതിന് 241% വും ആണ് നികുതി. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി 80% വരെയാക്കണമെന്നാണ് കമ്പനികളുടെ ആവശ്യമെങ്കിലും അത്രയും കുറവിന് നികുതി വകുപ്പ് തയാറല്ല.

20% നും 40%നും ഇടയിൽ ആൽക്കഹോൾ അടങ്ങിയ മദ്യമാണ് ഈ വിഭാഗത്തിൽ വിൽക്കുക. ബീയറിൽ ഉള്ളതിലും കൂടുതലും സാധാരണ മദ്യത്തിലുള്ളതിൽ കുറവുമായിരിക്കും. ഐടി, ടൂറിസം മേഖലയുടെ വളർച്ചയ്ക്ക്  ഈ മദ്യം കൂടി വേണമെന്ന വിലയിരുത്തലിൽ അബ്കാരി നിയമത്തിൽ ഇതു കൂടി ചേർത്ത് ഒരു വർഷം മുൻപ് ഉത്തരവിറങ്ങിയിരുന്നു. പക്ഷേ നികുതി നിശ്ചയിക്കാത്തതു കൊണ്ടാണ് കമ്പനികൾക്ക് വില തീരുമാനിക്കാൻ കഴിയാതിരുന്നത്.

പല സംസ്ഥാനങ്ങളിലും വീര്യം കുറഞ്ഞ മദ്യം ലഭ്യമാണെങ്കിലും ചിലയിടത്തു മാത്രമാണ് നികുതിയിളവ്. കമ്പനികൾ നികുതിയിളവ് തരപ്പെടുത്തിയ ശേഷം വീര്യം കൂടിയ മദ്യം ഇതിന്റെ മറവിൽ വിൽക്കുമെന്ന ആശങ്ക ചില ഉദ്യോഗസ്ഥർ പങ്കുവച്ചിരുന്നു. പഴങ്ങളിൽ നിന്നു വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കി വിൽപന നടത്തുമെന്ന ബജറ്റ് പ്രഖ്യാപനത്തിലും നടപടികൾ തുടങ്ങിയിട്ടുണ്ട്. ഇതിനായി ലൈസൻസ് ചട്ടങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*