വേദനയായി വേളാങ്കണ്ണി തീർത്ഥയാത്രാ സംഘത്തിന്റെ ബസ് അപകടം

തൃശ്ശൂർ : ഓശാന ഞായർ ദിനത്തിൽ വേദനയായി വേളാങ്കണ്ണി തീർത്ഥയാത്രാ സംഘത്തി്നറെ ബസ് അപകടം. ഒല്ലൂരിൽ നിന്നും വേളാങ്കണ്ണി തീർത്ഥയാത്രയ്ക്ക് പുറപ്പെട്ട സംഘം സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേരുടെ ജീവനുകളാണ് പൊലിഞ്ഞത്. നെല്ലിക്കുന്ന് സ്വരാജ് നഗർ പുളിക്കൻ വീട്ടിൽ ലില്ലി വർഗീസ് (60), വരന്തരപ്പിള്ളി പള്ളിക്കുന്ന് താക്കോൽക്കാരൻ വീട്ടിൽ ജെറാർഡ് ജിമ്മി (9) എന്നിവരാണ് മരിച്ചത്. പുലർച്ചെ നാലരയോടെ മന്നാർകുടിക്ക് സമീപം ഒറത്തനാട് ഭാഗത്ത് വളവ് തിരിയുമ്പോഴാണ് അപകടമുണ്ടായത്. 27 പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടേയും സ്ഥിതി ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഒറത്തനാട് ജനറൽ ആശുപത്രിയിലും തഞ്ചാവൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സാരമായ പരിക്കുള്ളവർക്ക് അടിയന്തര ശസ്ത്രക്രിയകൾ നടത്തി. 

ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെ ഒല്ലൂരിലെ പള്ളിക്ക് സമീപം നിന്ന് ഓശാന ഞായർ ശുശ്രൂഷകളിൽ പങ്കെടുക്കാൻ വേളാങ്കണ്ണിക്ക് പുറപ്പെട്ടതായിരുന്നു സംഘം. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. സ്ഥിരം അപകടമേഖലയായ പ്രദേശത്താണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ എത്രയും വേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനും പരിക്കേറ്റവർക്ക് മതിയായ ചികിത്സ കിട്ടാനുമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് റവന്യൂമന്ത്രി കെ.രാജൻ പറഞ്ഞു. പരിക്കില്ലാത്തവർക്കും സ‍ഞ്ചരിക്കാനാകുന്നവർക്കും നാട്ടിലെത്താനുള്ള സൗകര്യം ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

Be the first to comment

Leave a Reply

Your email address will not be published.


*