കാര്‍ വില്‍പ്പനയില്‍ ഇടിവ്; ഏറ്റവും മോശം പ്രകടനം ടാറ്റ മോട്ടോഴ്‌സിന്റേത്

ന്യൂഡല്‍ഹി: ജൂണില്‍ കാര്‍ വില്‍പ്പനയില്‍ ഇടിവ്. പുതിയ കാറിനുള്ള ആവശ്യകത കുറഞ്ഞതാണ് വില്‍പ്പനയെ ബാധിച്ചത്.ഉത്സവ സീസണ്‍ പ്രമാണിച്ച് ഏപ്രിലില്‍ കാര്‍ വില്‍പ്പനയില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായത്. എന്നാല്‍ മെയ് മാസം മുതല്‍ കാര്‍ വില്‍പ്പനയില്‍ ഇടിവാണ് നേരിടുന്നത്. ഉഷ്ണ തരംഗം, പൊതു തെരഞ്ഞെടുപ്പ് അടക്കമുള്ള ഘടകങ്ങളാണ് വില്‍പ്പനയെ സ്വാധീനിച്ചത്. ജൂണില്‍ 3,40,784 യാത്ര വാഹനങ്ങളാണ് വിറ്റഴിച്ചത്. മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് വില്‍പ്പനയില്‍ വര്‍ധന ഉണ്ടായെങ്കിലും ഏപ്രിലിനെ അപേക്ഷിച്ച് ഇടിവാണ് ഉണ്ടായത്. മുന്‍ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് യാത്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ 3.6 ശതമാനത്തിന്റെ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്.

ജൂണില്‍ മാരുതി സുസുക്കിയുടെ വില്‍പ്പനയില്‍ വര്‍ധന ഉണ്ടായി. 3.1 ശതമാനം വര്‍ധനയോടെ 1,37,160 കാറുകളാണ് വിറ്റഴിച്ചത്. ഹ്യുണ്ടായി 50,103, ടാറ്റ മോട്ടോഴ്‌സ് 43,524 എന്നിങ്ങനെയാണ് മറ്റു പ്രധാനപ്പെട്ട കാര്‍ നിര്‍മ്മാതാക്കളുടെ വില്‍പ്പന കണക്ക്. ടാറ്റയ്ക്ക് കാര്‍ വില്‍പ്പനയില്‍ എട്ടുശതമാനം ഇടിവാണ് നേരിട്ടത്. വില്‍പ്പനയില്‍ ടാറ്റയുടെ ഈ കലണ്ടര്‍ വര്‍ഷത്തെ ഏറ്റവും വലിയ ഇടിവാണിത്.

എന്നാല്‍ രാജ്യത്ത് എസ് യുവി വില്‍പ്പനയില്‍ കുതിപ്പ് തുടരുന്നു. മഹീന്ദ്ര ആന്റ് മഹീന്ദ്ര ജൂണില്‍ 40,022 വാഹനങ്ങളാണ് വിറ്റഴിച്ച്ത്. എസ് യുവി വില്‍പ്പനയില്‍ 23 ശതമാനം വളര്‍ച്ചയാണ് മഹീന്ദ്ര ആന്റ് മഹീന്ദ്രയ്ക്ക് ലഭിച്ചത്. ടൊയോട്ടയുടെ വളര്‍ച്ച 40 ശതമാനമാണ്. ജൂണില്‍ 27,474 വാഹനങ്ങളാണ് വിറ്റഴിച്ചത്. കിയ ഇന്ത്യയുടെ എസ് യുവി വില്‍പ്പനയിലും വര്‍ധന ഉണ്ടായി. 10 ശതമാനം വര്‍ധനയോടെ 21,300 എസ് യുവികളാണ് വിറ്റഴിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*