സിബിസിഐ പ്രതിനിധി സംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: സിബിസിഐ പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. മണിപ്പൂര്‍ കലാപത്തിന്റെ ഇരകളോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിലുള്ള ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പ്രതിനിധി സംഘം  ആവശ്യപ്പെട്ടു.  മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാനും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം എത്രയും വേഗം സാധിതമാകുന്നതിന് ഫലപ്രദമായ നടപടികളെടുക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
കത്തോലിക്കാ സഭയും വിശ്വാസികളും നേരിടുന്ന വിവിധ പ്രശ്‌നങ്ങളും ആവശ്യങ്ങളും ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തു നല്‍കി. ദളിത്, ആദിവാസി ക്രൈസ്തവരോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നും  രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ക്രൈസ്ത വര്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കുമെതിരേ നടക്കുന്ന ആക്രമണങ്ങള്‍ തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടതായി സിബിസിഐ പ്രതിനിധി സംഘം പിന്നീട് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
ദേശീയ ന്യൂനപക്ഷ കമ്മീഷനിലും ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനിലും വര്‍ഷങ്ങളായി ഒഴിഞ്ഞുകിടക്കുന്ന ക്രൈസ്തവ പ്രാതിനിധ്യം നികത്തണമെന്ന് സിബിസിഐ സംഘം ആ വശ്യപ്പെട്ടു.  ക്രൈസ്തവ സ്ഥാപനങ്ങളുടെയും സന്നദ്ധസംഘ ടനകളുടെയും വിദേശനാണ്യ വിനിമയത്തിനുള്ള എഫ്‌സിആര്‍ അനുമതി നിഷേധിക്കുന്നതും പുതുക്കി നല്‍കല്‍ വൈകിക്കു ന്നതും പരിഹരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ കത്തോലിക്കാ സഭ എതിര്‍ക്കുന്നു. എന്നാല്‍ പൗരന് ഇഷ്ടമുള്ള മതവും വിശ്വാസവും സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യം നിഷേധിക്കരുതെന്ന് സിബിസിഐ ആവശ്യപ്പെട്ടു.ചില കാര്യങ്ങളില്‍ കൃത്യമായ ഉറപ്പോ നടപടിയോ വ്യക്തമാക്കിയില്ലെങ്കിലും എല്ലാക്കാര്യങ്ങളിലും അനുഭാവപൂര്‍ വവും ഊഷ്മളവുമായ പ്രതികരണമാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് മാര്‍ താഴത്ത് പറഞ്ഞു.
മാര്‍ ആന്‍ഡ്രൂസ് താഴത്തിനു പുറമെ വൈസ് പ്രസിഡന്റും ബത്തേരി ബിഷപ്പുമായ ഡോ. ജോഫ് മാര്‍ തോമസ്, സെക്രട്ടറി ജനറലും ഡല്‍ഹി ആര്‍ച്ചുബിഷപ്പുമായ ഡോ. അനില്‍ കൂട്ടോ, ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. മാത്യു കോയിക്കല്‍ എന്നിവരും സിബിസിഐ സംഘത്തിലുണ്ടായിരുന്നു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും കൂടിക്കാഴ്ചയില്‍  പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*