പീഡനക്കേസില്‍ സുപ്രിം കോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച നടൻ സിദ്ദിഖിന്റെ വീടിന് മുന്നില്‍ ആഘോഷം

പീഡനക്കേസില്‍ സുപ്രിം കോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച നടൻ സിദ്ദിഖിന്റെ വീടിന് മുന്നില്‍ ആഘോഷം. റോഡിലൂടെ പോകുന്ന വാഹനത്തിലെ യാത്രക്കാർക്കും നാട്ടുകാർക്കും ലഡു വിതരണം ചെയ്‌തു ‘നമ്മുടെ സിദ്ദിഖ് സാറിന് സുപ്രിം കോടതയില്‍ നിന്ന് ജാമ്യം ലഭിച്ചു’ എന്ന് പറഞ്ഞുകൊണ്ടാണ് ലഡു വിതരണം. ഇന്ന് ഉച്ചയോടെയാണ് രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞുകൊണ്ട് ഇടക്കാല ജാമ്യം അനുവദിച്ചത്.

സിദ്ദിഖ് ഞങ്ങളുടെ അയല്‍വാസിയും നാട്ടുകാരനുമാണെന്ന് ലഡു വിതരണം ചെയ്തയാള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ‘സിദ്ദിഖ് തെറ്റ് ചെയ്തിട്ടില്ല, അദ്ദേഹത്തെ ക്രൂശിക്കാൻ വേണ്ടി ചെയ്ത പണിയാണിത്. അദ്ദേഹം നിരപരാധിയാണെന്ന് പിന്നീട് തെളിഞ്ഞുവരും. കേസ് നടക്കട്ടെ. അദ്ദേഹം തെറ്റ് ചെയ്തിട്ടില്ലെന്ന് നമുക്ക് 100 ശതമാനം വിശ്വാസമുണ്ട്. പത്ത് മുപ്പത് വർഷമായി ഞങ്ങളുമായി അടുത്ത ബന്ധമുള്ളയാളാണ്. ഇന്ത്യയുടെ പരമോന്നത കോടതിയാണ് അദ്ദേഹത്തിന് ജാമ്യം നല്‍കിയിരിക്കുന്നതെന്ന് നാട്ടുകാരൻ പറഞ്ഞു.

യുവനടിയെ ബലാത്സം​ഗം ചെയ്തെന്ന കേസിൽ സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞു സുപ്രിം കോടതി. വിചാരണക്കോടതി വെക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. പരാതി നല്‍കാന്‍ കാലതാമസമുണ്ടായെന്ന വാദവും കോടതി കണക്കിലെടുത്തു.

കേസിൽ കക്ഷി ചേരാൻ ശ്രമിച്ച മറ്റുള്ളവരെ കോടതി ശാസിക്കുകയും ചെയ്തു. കേസുമായി ഇവർക്ക് ഒരു ബന്ധവുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടക്കുന്നെന്ന് കോടതി പറഞ്ഞു. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കാൻ കോടതി നിർദേശം നൽകി. സിനിമയില്‍ മാത്രമല്ല ഇതൊക്കെ നടക്കുന്നതെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിദ്ദിഖിനായി ഹാജരായത്.

Be the first to comment

Leave a Reply

Your email address will not be published.


*