ഓണാഘോഷങ്ങൾക്ക് നിയന്ത്രണം വേണമെന്ന് കേരളത്തോട് കേന്ദ്രം

ന്യൂഡൽഹി: കോവിഡ് കേസുകൾ കുറയാതെ തുടരുന്ന സാഹചര്യത്തിൽ ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കേരളത്തോട് നിർദേശിച്ചു. ഇതു സംബന്ധിച്ച് കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം കത്തയച്ചു.  കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ കർശനമായ നടപടിയും ജാഗ്രതയും ആവശ്യമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ഒരു മാസമായി കേരളത്തില്‍ പ്രതിദിന കൊവിഡ് നിരക്കുകൾ സ്ഥിരമായി തുടരുകയാണ്. കേസുകളിൽ കുറവുണ്ടാകാത്ത സാഹചര്യത്തിലാണ് കർശന ഇടപെടലുമായി കേന്ദ്രം രംഗത്തെത്തിയത്. കേരളം ഉൾപ്പടെയുള്ള ഏഴ് സംസ്ഥാനങ്ങള്‍ക്കാണ് കത്തയച്ചിരിക്കുന്നത്. കേരളത്തില്‍ അഞ്ച് ജില്ലകളില്‍ പത്ത് ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി നിരക്കെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സംസ്ഥാനത്തെ 10 ജില്ലകളില്‍ ജൂലൈ നാലിനും 28നും ഇടയിലുള്ള കാലയളവിലെ പരിശോധനകളുടെ എണ്ണത്തിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം കർശന നിർദേശം നൽകിയിരിക്കുന്നത്. പതിമൂന്ന് ജില്ലകളില്‍ പരിശോധന കുറഞ്ഞതായും കേന്ദ്രം വിലയിരുത്തുന്നു. രാജ്യത്തെ പ്രതിവാര കേസുകളുടെ 7.8 ശതമാനം കേരളത്തിലാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 18,738 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, രാജ്യത്ത് രോഗബാധിതരായവരുടെ എണ്ണം 4,41,45,732 ആയി ഉയർന്നു. നിലവിൽ സജീവ കേസുകൾ 1,34,933 ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ ഞായറാഴ്ച വ്യക്തമാക്കുന്നു. കേരളതതിൽ റിപ്പോർട്ട് ചെയ്ത എട്ട് മരണങ്ങൾ ഉൾപ്പെടെ 40 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണസംഖ്യ 5,26,689 ആയി ഉയർന്നു.

Be the first to comment

Leave a Reply

Your email address will not be published.


*