ന്യൂഡൽഹി: പേവിഷബാധയുമായി ബന്ധപ്പെട്ടുള്ള പ്രതിരോധ വാക്സിൻ അവശ്യമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ. നായകളുടെ ആക്രമണം പ്രതിദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി. നാഷണൽ ഹെൽത്ത് മിഷന്റെ കീഴിൽ വരുന്ന ആവശ്യ മരുന്നുകളുടെ പട്ടികയിലാണ് പേവിഷബാധയ്ക്കുള്ള പ്രതിരോധ വാക്സിൻ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് നായ്ക്കളുടെ ആക്രമണത്തിൽ ഇരയായവരുടെ നിരക്കിൽ 26.5 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്. നായ്ക്കളുടെ കടിയേൽക്കുന്നതിൽ 75 ശതമാനവും തെരുവുനായ്ക്കളുടെ ആക്രമണമാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. എല്ലാ നായ്ക്കളിൽ നിന്നും വിഷബാധയുണ്ടാകില്ലെന്നും എന്നാൽ ആക്രമണം ഏറ്റാലുടൻ പേവിഷബാധ പ്രതിരോധ വാക്സിൻ സ്വീകരിക്കണമെന്നുമാണ് നിർദ്ദേശം.
പേവിഷബാധയ്ക്കുള്ള പ്രതിരോധ വാക്സിന് പുറമെ അരിവാൾ രോഗത്തിനും ഹീമോഫീലിയയ്ക്കുമുള്ള മരുന്നുകളും അവശ്യമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവ ആയുഷ്മാൻ ആരോഗ്യ മന്ദിർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ജില്ലാ ആശുപ്രതികൾ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. കൃത്യസമയത്ത് സ്വീകരിക്കുന്ന വാക്സിനേഷനിലൂടെ പേവിഷബാധ തടയാനാകുമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കി.
Be the first to comment