പാലാ: പാലായിൽ നഗരസഭാ ഭരണം സിപിഎമ്മിന് കൈമാറുന്ന കാര്യത്തിൽ കേരള കോൺഗ്രസ് എമ്മിൽ നടന്ന രാഷ്ട്രീയ നീക്കത്തിന് പിന്നിൽ സിപിഎമ്മിലെ ഒരു അംഗത്തോടുള്ള എതിർപ്പെന്ന സൂചനയാണ് പുറത്തുവരുന്നത്. കേരള കോൺഗ്രസ് മാറിയാൽ സിപിഎം പ്രതിനിധിയായി നഗരസഭ അധ്യക്ഷ സ്ഥാനത്ത് എത്തുക ബിനു പുളിക്കകണ്ടം ആയിരുന്നു. ബിനുമായി കേരള കോൺഗ്രസ് സംഘങ്ങൾക്കുള്ള എതിർപ്പാണ് പുതിയ തർക്കത്തിന് കളം ഒരുക്കിയത് എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
നഗരഭരണവുമായി ബന്ധപ്പെട്ട കേരള കോൺഗ്രസ് എടുത്ത പല നിലപാടുകളിലും നിയമപരമായും രാഷ്ട്രീയമായും ബിനു എടുത്ത വിരുദ്ധ നിലപാടുകൾ നേരത്തെ ചർച്ചയായിരുന്നു. ഇതിന് പുറമെയാണ് കേരള കോൺഗ്രസ് അംഗവും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ബൈജു കൊല്ലംപറമ്പിലുമായി ഉണ്ടായ തമ്മിലടി. ഇതാണ് കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ ജോസ് കെ മാണി യുടെ തോൽവിയ്ക്ക് ഇടയായതെന്ന ആരോപണം ഉയർന്നിരുന്നു.
പാർട്ടിയുടെ എതിർപ്പ് കേരള കോൺഗ്രസ് ഔദ്യോഗികമായി തന്നെ സിപിഎമ്മിനെ അറിയിച്ചതായാണ് സൂചന. ചെയർമാൻ സ്ഥാനത്തേക്കുള്ള ധാരണ കേരള കോൺഗ്രസ് എം പാലിക്കാൻ തയ്യാറാകാത്തതാണ് പ്രശ്‌നത്തിന് കാരണമായത്. എന്നാൽ ധാരണകൾ പ്രകാരം മുന്നോട്ട് പോകുമെന്നാണ് ഇരു പാർട്ടികളുടേയും ജില്ലാ നേതൃത്വം പറഞ്ഞിരുന്നത്. എന്നാൽ, ധാരണയിലുള്ള കരാർ അംഗീകരിക്കാൻ കേരള കോൺഗ്രസ് തയ്യാറാകില്ലെന്നാണ് സൂചന. ബിനു പുളിക്കക്കണ്ടത്തെ ചെയർമാൻ ആക്കിയാൽ അംഗീകരിക്കില്ലെന്ന നിലപാട് തന്നെയാണ് ഇപ്പോൾ കേരള കോൺഗ്രസ് സ്വീകരിക്കുന്നത്.
Be the first to comment