ലണ്ടൻ: ചാൾസ് രാജകുമാരനെ ബ്രിട്ടീഷ് രാജാവായി പ്രഖ്യാപിച്ചു. സെന്റ് ജെയിംസ് കൊട്ടരത്തിലാണ് പ്രഖ്യാപനം നടന്നത്. രാജാവിനെ പ്രഖ്യാപിക്കുന്ന അക‍്‍സഷൻ കൗൺസിലിന്റെ പ്രതിനിധിയാണ് എഴുപത്തിമൂന്നുകാരനായ ചാൾസിനെ പുതിയ രാജാവായി പ്രഖ്യാപിച്ചത്. സെന്റ് ജെയിംസ് കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ പെരുമ്പറകളുടെ അകമ്പടിക്കിടയിലായിരുന്നു പ്രഖ്യാപനം. പിന്നാലെ ലണ്ടനിൽ പ്രിവി കൗൺസിലിന് മുന്നിൽ ചാൾസ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ചാൾസിന്റെ ഭാര്യ കാമില്ല സാക്ഷിയായി ഒപ്പിട്ടു. രാജാവായി പ്രഖ്യാപിക്കപ്പെട്ടതോടെ കിംഗ് ചാൾസ് മൂന്നാമൻ എന്നാകും ഇനി അദ്ദേഹത്തിന്റെ വിശേഷണം. രാജകുടുംബാഗങ്ങൾ, പ്രധാനമന്ത്രി, മുതിർന്ന രാഷ്ട്രീയക്കാർ, കാന്റർബറി ആർച്ച് ബിഷപ്പ് എന്നിവർ അടങ്ങുന്നതാണ് അക‍്‍സഷൻ കൗൺസിൽ.
രാജാവായി ചുമതലയേറ്റതിന് പിന്നാലെ ആക‍്‍സഷൻ കൗൺസിലിന് അഭിസംബോധന ചെയ്ത ചാൾസ് മൂന്നാമൻ രാജാവ്, കന്നി പ്രസംഗത്തിൽ എലിസബത്ത് രാജ്ഞിയെ അനുസ്മരിച്ചു. സ്നേഹത്തിന്റെയും നിസ്വാർത്ഥ സേവനത്തിന്റെയും പ്രതീകമായിരുന്നു എലിസബത്ത് രാജ്ഞിയെന്ന് അദ്ദേഹം പറഞ്ഞു. അമ്മയുടെ ശൈലി പിന്തുടരുമെന്നും ചാൾസ് മൂന്നാമൻ രാജാവ് പ്രഖ്യാപിച്ചു.
Be the first to comment