മുന്‍ വിദ്യാര്‍ഥിനിയുടെ പീഡന പരാതി; ചെന്നൈ കലാക്ഷേത്രയിലെ മലയാളി അധ്യാപകന്‍ അറസ്റ്റില്‍

ചെന്നൈ: പീഡനക്കേസില്‍ ചെന്നൈ കലാക്ഷേത്രയിലെ രുഗ്മിണിദേവി കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലെ മലയാളി അധ്യാപകന്‍ അറസ്റ്റില്‍. അസിസ്റ്റന്റ് പ്രൊഫസറായ ഹരി പത്മനെയാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്ത്. കോളേജിലെ മുന്‍ വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് നടപടി. 

മാര്‍ച്ച് 31ന് യുവതി നല്‍കിയ പരാതിയില്‍ അഡയാര്‍ പൊലീസാണ് കേസെടുത്തത്. ലൈംഗിക പീഡനം, ജോലി സ്ഥലത്തെ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഹരിയുടെ ശല്യം കാരണം കലാക്ഷേത്രയിലെ പഠനം പാതിവഴിയില്‍ അവസാനിപ്പിച്ച് പോകുകയായിരുന്നെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ക്യാമ്പസിലെ നാല് അധ്യാപകര്‍ക്കെതിരെയാണ് വിദ്യാര്‍ഥിനികളുടെ പരാതികള്‍ ഉയര്‍ന്നത്. മറ്റ് മൂന്നു പേര്‍ക്കെതിരായ പരാതികളില്‍ അന്വേഷണം തുടരുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി തമിഴ്‌നാട് പൊലീസ് കേരളത്തിലെത്തി വിദ്യാര്‍ഥിനികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

90ഓളം വിദ്യാര്‍ഥികളാണ് അധ്യാപകര്‍ക്കെതിരെ പരാതിയുമായി വനിതാ കമീഷനെ സമീപിച്ചത്. ലൈംഗിക ദുരുപയോഗം, വര്‍ണവിവേചനം, ബോഡി ഷെയ്മിംഗ് എന്നിവ വര്‍ഷങ്ങളായി നേരിടുകയാണെന്ന് പരാതികളില്‍ പറയുന്നുണ്ട്. കലാപരിശീലന സമയത്തും മറ്റ് പാഠ്യപ്രവര്‍ത്തനങ്ങള്‍ക്കിടയിലും ലൈംഗികമായി ഉപദ്രവിച്ചിരുന്നു. എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ ഒറ്റപ്പെടുത്തി മാനസികമായ തളര്‍ത്തുന്ന സമീപനമായിരുന്നു അധ്യാപകര്‍ക്കെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു. 

കുറ്റരോപിതരായ ഹരിപത്മന്‍, ശ്രീനാഥ്, സായി കൃഷ്ണന്‍, സഞ്ജിത് ലാല്‍ എന്നിവരെ പുറത്താക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍. പ്രതിഷേധം ശക്തമായതോടെ ക്യാമ്പസ് ആറാം തീയതി വരെ അടച്ചിട്ടിരിക്കുയാണ്. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ അധ്യാപകര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*