സ്വയംവിമർശനം നടത്തേണ്ടത് മാധ്യമങ്ങളാണ്; മാധ്യമങ്ങളെ അധിക്ഷേപിച്ച് മുഖ്യമന്ത്രി

കണ്ണൂർ: സിഎംആർഎൽ കേസിൽ അറസ്റ്റ് മനസിൻ്റെ ആഗ്രഹം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു കമ്പനിക്ക് സേവനത്തിന് പ്രതിഫലമായി അക്കൗണ്ട് വഴി പണം കൈമാറുന്നതിൽ എന്താണ് തെറ്റെന്നും എല്ലാം സുതാര്യവും നിയമപരമായുമാണ് നടന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി അഭിമുഖത്തിൽ പറഞ്ഞു.

ഇതിൽ കമ്പനി നടത്തിയത് എൻ്റെ മകളായിപോയി എന്ന പ്രത്യേകത മാത്രമേ ഉള്ളൂ. എത്രപേർ കമ്പനി നടത്തുന്നുണ്ട്. വെറുതെ ആഗ്രഹിച്ചത് കൊണ്ട് നടപടിയുണ്ടാകില്ല. നിയമവിരുദ്ധമായി ഒന്നുമില്ല. ഇന്നയാളുടെ മകളാണ് എന്ന് രേഖപ്പെടുത്തിയത് രാഷ്ട്രീയ പ്രേരിതമാണ്. കേന്ദ്ര അന്വേഷണ ഏജൻസികളെ പിന്തുണയ്ക്കുന്നവരായി കോൺഗ്രസ് മാറി. എനിക്കെതിരെ എല്ലാകാലത്തും ആക്രമണമുണ്ടായിട്ടുണ്ട്. ദശാബ്ദങ്ങളായി ആക്രമണം നടക്കുന്നുണ്ട്. മലയാള മനോരമ ഉൾപ്പെടെ അതിൻ്റെ ഭാഗമായി. എന്നിട്ടും ഞാൻ തളരുന്നില്ല. കാരണം കൈകൾ ശുദ്ധമാണ്. സ്വയംവിമർശനം നടത്തേണ്ടത് മാധ്യമങ്ങളാണ്. മാധ്യമങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനെന്തിന് സ്വയംവിമർശനം നടത്തണമെന്നും പിണറായി വിജയൻ അഭിമുഖത്തിൽ പറഞ്ഞു.

സംസ്ഥാന സർക്കാരിൻ്റെ വിലയിരുത്തൽ അല്ല, ദേശീയതലത്തിൽ ചർച്ച ചെയ്യുന്ന മറ്റ് വിഷയങ്ങളുണ്ടെന്നും മൂന്നാംവട്ടം മോദി അധികാരത്തിൽ വന്നാൽ രാജ്യത്തിൻ്റെ ജനാധിപത്യം തകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടാം ബിജെപി സര്‍ക്കാര്‍ ആര്‍എസ്എസിൻ്റെ തീവ്ര അജണ്ടകളാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മതനിരപേക്ഷതയ്ക്ക് പോറല്‍ ഏല്‍പ്പിക്കുന്നതും ഭരണഘടനയെ പിച്ചിച്ചീന്തുന്നതുമായ കാര്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*