
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം ഉച്ചയ്ക്ക് 12 മണിക്ക് ചർച്ചചെയ്യും. രണ്ട് മണിക്കൂറായിരിക്കും ചർച്ച നടക്കുക. ഇന്നലത്തെ സ്ഥിതി സഭയിൽ ആവർത്തിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാമത്തെ അടിയന്തരപ്രമേയ ചർച്ചയാണിത്.
എഡിപിജി എംആർ അജിത് കുമാറും ആർഎസ്എസ് നേതാക്കളും തമ്മില്‍ നടത്തിയ കൂടികാഴ്ച നിയമസഭയിൽ ചർച്ചയാകും. വിഷയം അടിയന്തരപ്രമേയമായി ചർച്ചചെയ്യാനാണ് പ്രതിപക്ഷ തീരുമാനം. പ്രതിപക്ഷത്തിന്‍റെ നോട്ടീസിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടും നിർണായകമാകും.
അതേസമയം, മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ തിങ്കളാഴ്ച നിയമസഭയിൽ അസാധാരണ സംഘർഷമാണ് ഉണ്ടായത്. സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറിയ പ്രതിപക്ഷ അംഗങ്ങളും വാച്ച് ആൻഡ് വാർഡും തമ്മിൽ കൈയാങ്കളിയുണ്ടായി. സ്പീക്കർ എ എൻ ഷംസീർ സംഘർഷം തണുപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് മാത്യു കുഴൽനാടൻ സ്പീക്കറുടെ വേദിയിലേക്ക് തള്ളിക്കയറി. ഒപ്പം അൻവർ സാദത്ത്, സി ആർ മഹേഷ്, ഐസി ബാലകൃഷ്ണൻ തുടങ്ങിയവരും.
മനപൂര്‍വ്വം പ്രകോപനം ഉണ്ടാക്കി ഒഴിഞ്ഞുമാറുകയായിരുന്നു സര്‍ക്കാരെന്നും സഭാ ചട്ടങ്ങൾക്ക് അകത്ത് നിന്ന് ഇനിയും വിഷയം അവതരിപ്പിക്കുമെന്നും പ്രതിപക്ഷം ഇന്നലെ വ്യക്തമാക്കിയിരുന്നു. എഡിജിപി- ആര്‍എസ് എസ് കൂടിക്കാഴ്ച , തൃശ്ശൂര്‍ പൂര വിവാദം , സ്വര്‍ണ്ണക്കടത്തിലെ പൊലീസ് ഇടപെടൽ തുടങ്ങി മാമി തിരോധാനവും കാഫിര്‍ സ്ക്രീൻ ഷോട്ടും അടക്കം സഭയിൽ ചോദിക്കാൻ നൽകിയ 49 ചോദ്യങ്ങൾ മുക്കിയെന്നാണ് പ്രതിപക്ഷം പറഞ്ഞത്. എന്നാൽ വാദങ്ങളും അഭ്യൂഹങ്ങളും മാത്രമായതുകൊണ്ടാണു നക്ഷത്രചിഹ്നം ഇടാത്ത പട്ടികയിലേക്ക് മാറ്റിയതെന്നാണ് സ്പീക്കറുടെ വാദം.
Be the first to comment