
കോവിഡ് ബാധിച്ച കുട്ടികളിലും കൗമാരക്കാരിലും ടൈപ്പ് 2 പ്രമേഹ സാധ്യത ഇരട്ടിയിലധികമെന്ന് പഠനം. കോവിഡ് ബാധിച്ച കുട്ടികളിൽ അണുബാധയ്ക്ക് ശേഷം ഒന്ന് മുതൽ ആറ് മാസത്തിനുള്ളിൽ രോഗാവസ്ഥ വരാനുള്ള സാധ്യതയുണ്ടെന്ന് വെസ്റ്റേൺ റിസർവ് സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. 2020 ജനുവരി മുതൽ 2022 ഡിസംബർ വരെയുള്ള മെഡിക്കൽ രേഖകൾ ഗവേഷകർ പരിശോധിച്ചു.
മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകൾ ഉള്ളവരെക്കാൾ കോവിഡ് ബാധ ഉണ്ടായിരുന്ന കുട്ടികളും കൗമാരക്കാരിലും ടൈപ്പ് 2 പ്രമേഹ സാധ്യത കൂടുതലാണെന്ന് പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. 10നും 19നു ഇടയിലുള്ള 6,14,000 കുട്ടികൾ പഠനത്തിന്‍റെ ഭാഗമായി. പഠനത്തിൽ പങ്കെടുത്തവരിൽ പകുതിയോളം പേർക്ക് കോവിഡ് ബാധ ഉണ്ടായിരുന്നു. ഈ കുട്ടികൾക്ക് കോവിഡിന് ശേഷമുള്ള ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത മറ്റ് അണുബാധകൾ ഉള്ളവരേക്കാൾ ഇരട്ടിയിലധികമാണെന്ന് ഗവേഷകർ പറയുന്നു. പ്രത്യേകിച്ച് അമിതവണ്ണം ഉള്ളവരിൽ.
പ്രമേഹ സാധ്യത വർധിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ടാകാം. കോവിഡ് ശരീരത്തിൽ പ്രമേഹ സാധ്യതയ്ക്കുള്ള അധിക സമ്മർദം ചെലുത്തിയേക്കാമെന്ന് ഗവേഷകർ വിലയിരുത്തുന്നു. ഇൻസുലിൻ ഉൽപാദനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന പാൻക്രിയാസിനെ കോവിഡ് ബാധിക്കുന്നതു മൂലമാണിതെന്ന് ചില വിദഗ്ധർ അഭിപ്രായപ്പെടുന്നു. ജെഎഎംഎ നെറ്റ്‌വർക്ക് ഓപ്പൺ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എന്താണ് ടൈപ്പ് 2 പ്രമേഹം?
ശരീരം ഇൻസുലിനെ പ്രതിരോധിക്കുകയോ ആവശ്യത്തിന് ഇൻസുലിൻ ഉൽപ്പാദിപ്പിക്കാതെ വരികയോ ചെയ്യുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവു ഉയരാൻ കാരണമാകുന്നു. ടൈപ്പ് 2 പ്രമേഹം വിട്ടുമാറാത്ത അവസ്ഥയാണ്. അമിതവണ്ണ, അനാരോഗ്യകരമായ ഭക്ഷണക്രമം, അലസമായ ജീവിത ശൈലി എന്നിവയാണ് ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങൾ. ഇത് കാലക്രമേണ ഹൃദ്രോഗം, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം.
Be the first to comment