
തമിഴ്നാട്ടിൽ ആശ വർക്കർമാരെ പിന്തുണച്ച് സിഐടിയു സമരം. നീലഗിരിയിലും ദിണ്ടിഗലിലും ആണ് കേന്ദ്ര സർക്കാരിനെതിരെ സിഐടിയു സമരം. സിഐടിയു ജില്ലാ സെക്രട്ടറി പിച്ചൈയമ്മാൾ അടക്കം നേതാക്കളുടെ നേതൃത്വത്തിൽ ആയിരുന്നു ദിണ്ടിഗൽ കളക്ട്രേറ്റിലെ സമരം നടക്കുന്നത്. 26,000 രൂപ മിനിമം വേതനം ആവശ്യപ്പെട്ടാണ് സമരം.
ഓവർ ടൈം ചെയ്യിക്കരുതെന്നും പി എഫ്, ഇ എസ് ഐ എന്നീ ആനുകൂല്യങ്ങൾ നൽകണമെന്നും ആവശ്യമായി ഉയർത്തുന്നുണ്ട്. അതേസമയം കേരളത്തിൽ ആശാവർക്കേഴ്സ് നടത്തുന്ന സമരത്തിനോട് സിഐടിയു അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റ് പടിക്കലിൽ ആശാവർക്കേഴ്സ് നടത്തുന്ന രാപ്പകൽ സമരം 44 ആം ദിവസത്തിലേക്ക് കടക്കുകയാണ്. ആശമാരുടെ കൂട്ട ഉപവാസം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നു. സമരസമിതി നേതാവ് എം.എ ബിന്ദുവിന്‍റെ നേതൃത്വത്തിൽ സമര കേന്ദ്രത്തിൽ നടക്കുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്കും കടന്നു.
അതേസമയം യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ആശാവർക്കേഴ്സിന് ഇൻസെന്റീവ് വർധിപ്പിക്കാൻ തീരുമാനിച്ചു. കോൺഗ്രസ് ഭരണമുള്ള തദ്ദേശസ്ഥാപന അധ്യക്ഷന്മാർക്ക് ഇത് സംബന്ധിച്ച് കെപിസിസി സർക്കുലർ നൽകും. കുറഞ്ഞത് ആയിരം രൂപയെങ്കിലും വർധിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങളിൽ കമ്മിറ്റി കൂടിയാവും നയപരമായ തീരുമാനമെടുക്കുക. കൊല്ലം തൊടിയൂർ ഗ്രാമപഞ്ചായത്തിൽ ഇതിനായി പണം അനുവദിച്ചു.
Be the first to comment