ബംഗ്ലാദേശില്‍ ആഭ്യന്തര കലാപം: വനിതാ ടി20 ലോകകപ്പ് വേദി സംബന്ധിച്ച് അനിശ്ചിതത്വം

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് സ്ഥിതിഗതികള്‍ മോശമായ സാഹചര്യത്തില്‍ ഐസിസി വനിതാ ടി20 ലോകകപ്പ് വേദി സംബന്ധിച്ച് അനിശ്ചിതത്വം. ഒക്ടോബര്‍ 3 മുതല്‍ 20 വരെ ബംഗ്ലാദേശില്‍ ടൂര്‍ണമെന്റ് നടത്താനാണ് ഐസിസി നിശ്ചയിച്ചിരിക്കുന്നത്.

അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ടൂര്‍ണമെന്റിന്റെ വേദി സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് ഐസിസിസി സാഹചര്യങ്ങള്‍ നിരിക്ഷിക്കുകയാണെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറഞ്ഞു.

‘ഐസിസിക്ക് എല്ലാ അംഗരാജ്യങ്ങളിലും ഒരു സ്വതന്ത്ര സുരക്ഷാ നിരീക്ഷണ സംവിധാനമുണ്ട്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്, എന്നാല്‍ ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ഏഴ് ആഴ്ച ശേഷിക്കെ, വേദി ബംഗ്ലാദേശില്‍ നിന്ന് മാറ്റുമോ എന്ന കാര്യത്തില്‍ തീരുമാനം നേരത്തെ അറിയിക്കണമെന്നും’ ഐസിസി ബോര്‍ഡ് അംഗം പിടിഐയോട് പറഞ്ഞു.

ബംഗ്ലാദേശിലെ ധാക്കയിലും സില്‍ഹറ്റിലും ലോകകപ്പ് നടത്താനാണ് ഐസിസി തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബംഗ്ലാദേശിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ബിസിസിഐ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിച്ചാകും പ്രവര്‍ത്തിക്കുക.

 

Be the first to comment

Leave a Reply

Your email address will not be published.


*