കോട്ടയം: കോട്ടയത്ത് തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ കോളേജ് വിദ്യാര്‍ഥികളെ ആക്രമിച്ച കേസില്‍ പ്രതികളായ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കോട്ടയം വേളൂര്‍ പ്രീമിയര്‍ ഭാഗത്ത് വേളൂത്തറ വീട്ടില്‍ നൗഷാദ് മകന്‍ മുഹമ്മദ് അസ്ലം (29), കോട്ടയം വേളൂര്‍ മാണിക്കുന്നം ഭാഗത്ത് തൗഫീഖ് മഹല്‍ വീട്ടില്‍ അഷ്‌കര്‍ മകന്‍ അനസ് അഷ്‌കര്‍ (22),കുമ്മനം പൊന്മല ഭാഗത്ത് ക്രസന്റ് വില്ല വീട്ടില്‍ ഷെറീഫ് മകന്‍ ഷബീര്‍ (32) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി കോട്ടയം ഭാരത് ആശുപത്രിയുടെ പരിസരത്തുള്ള തട്ടുകടയില്‍ രാത്രി 11 മണിയോടുകൂടി ഭക്ഷണം കഴിക്കാന്‍ എത്തിയ യുവതിയെയും സുഹൃത്തിനെയുമാണ് ആക്രമിച്ചത്. ഭക്ഷണം കഴിക്കാന്‍ എത്തിയ യുവതിയോട് ഇവര്‍ ലൈംഗികചുവയോടെ സംസാരിക്കുകയായിരുന്നു. ഇതിനെ യുവതിയും സുഹൃത്തും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഭക്ഷണം കഴിച്ച് കടയില്‍ നിന്ന് ഇറങ്ങിയ യുവതിയെയും സുഹൃത്തിനെയും പ്രതികള്‍ കാറില്‍ പിന്തുടര്‍ന്നു. കോട്ടയം സെന്‍ട്രല്‍ ജംഗ്ഷൻ ഭാഗത്ത് വെച്ച് ഇവരുടെ വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലലത്തെത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. പരിക്കേറ്റ യുവതിയും, സുഹൃത്തും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Be the first to comment