താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സാ അപാകതയെന്ന് പരാതി

കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി.  പ്രസവവേദനയുമായെത്തിയ തന്നെ ഡോക്ടർ ഇല്ലെന്ന് പറഞ്ഞ്, അടിവസ്ത്രം വലിച്ചു കെട്ടി മെഡിക്കൽ കോളേജിലേക്ക് അയച്ചെന്ന് യുവതി ആരോപിച്ചു.  പ്രസവശേഷം തലച്ചോറിന് ക്ഷതമേറ്റ നവജാത ശിശു രണ്ട് മാസത്തിലേറെയായി വെന്റിലേറ്ററിൽ തുടരുകയാണ്.

താമരശ്ശേരി പുതുപ്പാടി സ്വദേശി ബിന്ദുവിനാണ് താലൂക്ക് ആശുപത്രിയിൽ നിന്നും ദുരനുഭവമുണ്ടായത്.  താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു ചികിത്സ.  21 ന് പ്രസവവേദന അനുഭവപ്പെട്ടു.  താലൂക്ക് ആശുപത്രി കാഷ്വാലിറ്റിയിൽ ഒരു ഡ്യൂട്ടി ഡോക്ടർ മാത്രമാണ് ഉണ്ടായിരുന്നത്.  ചികിത്സിക്കുന്ന ഡോക്ടറെ വിളിച്ചപ്പോൾ സ്ഥലത്തില്ലെന്നായിരുന്നു മറുപടി.  മെഡിക്കൽ കോളേജിലേക്ക് പോകാനും ആവശ്യപ്പെട്ടു.  അടിവസ്ത്രം വലിച്ചു കെട്ടിയാണ് തന്നെ മെഡിക്കൽ കോളേജിലേക്ക് അയച്ചതെന്ന് യുവതി ആരോപിച്ചു.  മെഡിക്കൽ വീഴ്ചയാണ് കുഞ്ഞിന്റെ തലച്ചോറിന് ക്ഷതമേൽക്കാൻ കാരണമെന്നും യുവതി ആരോപിച്ചു.  ആശുപത്രി ജീവനക്കാർക്കെതിരെ ആരോഗ്യമന്ത്രിക്ക് ഉൾപ്പെടെ യുവതി പരാതി നൽകി.

എന്നാൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട്.  സംഭവത്തെക്കുറിച്ച് നേരത്തെ അന്വേഷിച്ചു.  അടിയന്തര സാഹചര്യമായതിനാലാണ് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്.  രണ്ട് നഴ്സിംഗ് ജീവനക്കാരുടെ സേവനം അന്ന് ആംബുലൻസിൽ ഉറപ്പാക്കിയിരുന്നുവെന്നും ആശുപത്രി സൂപ്രണ്ട് വിശദീകരിച്ചു.  

Be the first to comment

Leave a Reply

Your email address will not be published.


*