കോട്ടയം നാട്ടകം മറിയപ്പള്ളിയിൽ അക്രമി സംഘം വീട് കയറി ആക്രമിച്ചു

കോട്ടയം: നാട്ടകം മറിയപ്പള്ളിയിൽ അക്രമി സംഘം മാരകായുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും അക്രമിച്ചതായി പരാതി. ആക്രമണത്തിൽ പരിക്കേറ്റ നാട്ടകം മറിയപ്പള്ളി തടത്തിൽ ശശികല, നിധിന്റെ ഭാര്യ അഞ്ജു, മകൾ നാലു വയസുള്ള കുട്ടി നിള എന്നിവരെ പരിക്കുകളോടെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രി എട്ടരയോടെ കോട്ടയം നാട്ടകം ഗവ.കോളേജിന് എതിർവശത്തെ വീട്ടിലായിരുന്നു അക്രമ സംഭവങ്ങൾ ഉണ്ടായത്. മാസങ്ങൾക്കു മുൻപ് ഗൃഹനാഥനായ നിഥിനും ഒരു സംഘം യുവാക്കളും തമ്മിൽ കോടിമതയിലെ ബാറിൽ വച്ച് സംഘർഷമുണ്ടായിരുന്നു.ഇതിന്റെ തുടർച്ചയായാണ് കോടിമത സ്വദേശികളായ ബിബിൻ, കണ്ണൻ, മുട്ടം സ്വദേശി കൈലാസ് എന്നിവരടങ്ങുന്ന ആംഗസംഘം മാരകായുധങ്ങളുമായി വീട്ടിൽ കയറി ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

രാത്രി എട്ടരയോടെ വീട്ടിൽ എത്തിയ ആക്രമി സംഘം വാതിൽ തകർത്ത് അകത്ത് കയറിയ ശേഷം സ്ത്രീകളെ അടക്കം ആക്രമിക്കുകയായിരുന്നു. അമ്മ ശശികലയുടെ മുടിക്കുത്തിന് അടക്കം പിടിച്ചു വലിച്ച് നിലത്തിട്ടു.

തടയാൻ എത്തിയ അഞ്ജുവിനെയും അക്രമി സംഘം ആക്രമിച്ചു. അഞ്ജുവിന്റെ വയറിന് ചടിട്ടുകയും നാലു വയസുള്ള കുട്ടിയെ വലിച്ചെറിയുകയും ചെയ്തതായും പരാതിയുണ്ട്. അരമണിക്കൂറിലേറെ സമയം വീട്ടിൽ അക്രമം നടത്തിയ പ്രതികൾ പിന്നീട് സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ടു. ഇവരുടെ ബന്ധുക്കൾ എത്തിയ ശേഷം ഇവർ പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ചിങ്ങവനം പോലീസിൽ പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*