ഏറ്റുമാനൂർ: നീണ്ടൂരിൽ യുവാക്കളുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. സംഘട്ടനത്തിനിടെ കുത്തേറ്റ് ഒരാൾ കൊല്ലപ്പെട്ടു. നീണ്ടൂർ സ്വദേശി അശ്വിനാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് ഒൻപതരയോടെ നീണ്ടൂർ ഓണംതുരുത്ത് കവലയ്ക്ക് സമീപമായിരുന്നു അക്രമ സംഭവങ്ങൾ നടന്നത്. സംഭവത്തിൽ ആറ് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
ഇവിടെ ലഹരി മാഫിയ സംഘങ്ങൾ നിരന്തരം തമ്പടിക്കുന്നതായി നേരത്തെ തന്നെ നാട്ടുകാരുടെ പരാതിയുണ്ടായിരുന്നു. ഇതിനിടെ തിരുവോണ ദിവസമായ ചൊവ്വാഴ്ച പ്രദേശത്ത് യുവാക്കളുടെ സംഘങ്ങൾ തമ്പടിക്കുകയായിരുന്നു. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. കുത്തേറ്റ് കിടന്ന രണ്ടു പേരെയും നാട്ടുകാരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ വെച്ചാണ് അശ്വിൻ മരിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Be the first to comment