അന്‍വറിനു പിന്നില്‍ കോണ്‍ഗ്രസ്-ലീഗ്- ജമാ അത്തെ ഇസ്ലാമി കൂട്ടുമുന്നണി: എം വി ഗോവിന്ദന്‍

കണ്ണൂര്‍: പി വി അന്‍വറിനു പിന്നില്‍ കോണ്‍ഗ്രസ്-മുസ്ലിം ലീഗ്- ജമാ അത്തെ ഇസ്ലാമി കൂട്ടുമുന്നണിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആരൊക്കെ കൊമ്പു കുലുക്കി വന്നാലും, അതിനെയൊക്കെ അതിജീവിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന നിലയില്‍ പാര്‍ട്ടി കേഡര്‍മാരും നേതാക്കന്മാരുമല്ല, അതിനെ അഭിമുഖീകരിച്ചത് കേരളത്തിലെ സാമാന്യജനതയാണ്. ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും എതിര്‍ത്തു തന്നെ സിപിഎം മുന്നോട്ടുപോകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി പയ്യാമ്പലം സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്കു ശേഷം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗോവിന്ദന്‍. അന്‍വറിന്റെ പൊതുയോഗം പരിശോധിച്ചു നോക്കിയാല്‍ ആരാണ് അതിന് പിന്നിലെന്ന് മനസ്സിലാകും. രണ്ടു പ്രബലമായ വിഭാഗമാണ്. അതില്‍ പങ്കെടുത്തതില്‍ ഒന്ന് എസ്ഡിപിഐയാണ്. മലപ്പുറത്ത് അതിന് ക്ഷാമമില്ലല്ലോ. മറ്റൊന്ന് ജമാ അത്തെ ഇസ്ലാമിയാണ്. അതിന്റെയൊപ്പം ലീഗും കോണ്‍ഗ്രസുകാരുമുണ്ടായിരുന്നു.

ആ യോഗത്തിനെത്തിയവരില്‍ ചെറിയ വിഭാഗം മാത്രമാണ്, പത്തോ മുപ്പതോ ആളുകള്‍ മാത്രമാണ് സിപിഎമ്മുമായി ബന്ധപ്പെടുന്ന ആളുകളുണ്ടായിരുന്നത്. രണ്ടായിരത്തിലധികം ആളെ കാണിച്ചിട്ട് പാര്‍ട്ടിയില്‍ നിന്നും വമ്പിച്ച ഒഴുക്കാണെന്ന് പറയാനാണ് അവര്‍ ശ്രമിച്ചത്. അതില്‍ പങ്കെടുത്ത ഒരാള്‍ അഞ്ചുവര്‍ഷം മുമ്പ് സിപിഎമ്മില്‍ നിന്നും പോയ ആളാണെന്ന് ഗോവിന്ദന്‍ പറഞ്ഞു. വര്‍ഗീയവാദത്തിന്റെ രണ്ടു ഭാഗങ്ങളുണ്ട് കേരളത്തില്‍. ഒന്ന് ഹിന്ദു വര്‍ഗീയതയാണ്. ഭൂരിപക്ഷ വര്‍ഗീയത. ഏറ്റവുമാദ്യം എതിര്‍ക്കേണ്ട ഒരു ശത്രു തന്നെയാണത്.

മറു ഭാഗത്ത് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുതല്‍ രൂപപ്പെട്ടു വന്ന ലീഗും കോണ്‍ഗ്രസും ജമാ അത്തെ ഇസ്ലാമിയും ഒപ്പം എസ്ഡിപിഐയും കൂടി ചേര്‍ന്ന കൂട്ടുമുന്നണിയാണ് ഇടതുപക്ഷത്തേയും സിപിഎമ്മിനേയും പരാജയപ്പെടുത്താന്‍ ഉണ്ടാക്കിയ ഐക്യമുന്നണി. ആ ഐക്യമുന്നണി തന്നെയാണ് അന്‍വറിനു വേണ്ടി ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Be the first to comment

Leave a Reply

Your email address will not be published.


*