കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ഹൈദരാബാദില്‍; വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിക്ക് പുറത്ത് ആദ്യം

പുനഃസംഘടിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ (സിഡബ്ല്യുസി) ആദ്യ യോഗം ഇന്ന് ഹൈദരാബാദില്‍. അഞ്ച് സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും യോഗമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരടക്കം യോഗത്തിനെത്തും.

ഖാര്‍ഗെ പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ സിഡബ്ല്യുസി യോഗമാണിത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്ന വിപുലീകരിച്ച വര്‍ക്കിംഗ് കമ്മിറ്റി യോഗം നാളെ ചേരുമെന്ന് ഖാര്‍ഗെ പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിന്റെ (ഇന്ത്യ) പങ്കാളികളുമായുള്ള അടുത്ത യോഗത്തില്‍ സഖ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. 

39 സ്ഥിരം അംഗങ്ങളും 32 സ്ഥിരം ക്ഷണിതാക്കളും 13 പ്രത്യേക ക്ഷണിതാക്കളുമാണ് പ്രവര്‍ത്തക സമിതിയിലുള്ളത്. ഇതില്‍ 15 സ്ത്രീകളും ശശി തരൂര്‍, സച്ചിന്‍ പൈലറ്റ്, ഗൗരവ് ഗൊഗോയ് തുടങ്ങി നിരവധി പുതുമുഖങ്ങളും ഉള്‍പ്പെടുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് പാര്‍ട്ടിയുടെ ഉന്നത തീരുമാനങ്ങള്‍ എടുക്കുന്ന ബോഡി ഡല്‍ഹിക്ക് പുറത്ത് മൂന്ന് ദിവസം ചര്‍ച്ച നടത്താന്‍ പോകുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാലും ജയറാം രമേശും പറഞ്ഞു. 

ഞായറാഴ്ച, വിപുലമായ സിഡബ്ല്യുസിയുടെ യോഗം നടക്കും. എല്ലാ സംസ്ഥാന പാര്‍ട്ടി മേധാവികളെയും സിഎല്‍പി നേതാക്കളെയും പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളെയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളെയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ മെനയാന്‍ ക്ഷണിച്ചിട്ടുണ്ട്. 

Be the first to comment

Leave a Reply

Your email address will not be published.


*