കരിമണല്‍ ഖനനത്തിന് ഐആർഇ ലിമിറ്റഡിന് കരാര്‍; സ്വകാര്യ കമ്പനികൾക്ക് സഹായകമാകുമെന്ന് ആക്ഷേപം

ആലപ്പുഴ: തോട്ടപ്പള്ളിയില്‍ കരിമണല്‍ ഖനനത്തിന് ഐആർഇ ലിമിറ്റഡിന് കരാര്‍. തീരത്തെ കരിമണൽ നീക്കാൻ ഐആർഇ ഉപകരാർ കൂടി നൽകുന്നതോടെ ഇത് സ്വകാര്യ കരിമണൽ കമ്പനികൾക്ക് സഹായകരമാകുമെന്നാണ് ഉയരുന്ന ആക്ഷേപം. ജലവിഭവ വകുപ്പാണ്1954 മുതൽ തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിന്റെ ചുമതല വഹിച്ചിരുന്നത്. കുട്ടനാട്ടിൽ പ്രളയകാലത്തുണ്ടാകുന്ന ജലം ഒഴുക്കികളയുന്നതിനു വേണ്ടിയാണ് തോട്ടപ്പള്ളി വഴി കടലിലേക്ക് വെള്ളം ഒഴുക്കുന്നതിനായി മണൽ നീക്കം ചെയ്യുന്നത്.

ജലവിഭവ വകുപ്പാണ് ഈ പണി ചെയ്തിരുന്നത്. എന്നാല്‍ ഇടയ്ക്കുള്ള മൂന്നു വർഷം ഈ ജോലി ഏൽപ്പിച്ചിരുന്നത് സ്വകാര്യ കരിമണൽ കമ്പനികളെയാണ്. മണൽ വാരുന്നതിനൊപ്പം കരിമണൽ വാരിക്കൊണ്ടുപോവുകയായിരുന്നു കമ്പനികളുടെ ലക്ഷ്യം. കഴിഞ്ഞവർഷം മണൽ വാരുന്നതിനുള്ള അനുമതി നൽകിയിരുന്നത് സംസ്ഥാന സർക്കാർ സ്ഥാപനമായ കെഎംഎംഎല്ലിനായിരുന്നു. ഈ വർഷം ഐആർഇ ലിമിറ്റഡിനാണ് ചുമതല.

എന്നാൽ ഐആർഇക്ക് ഉപകരാർ നൽകുന്നത് സംസ്ഥാന ഖജനാവിന് ലഭിക്കേണ്ട പണം സ്വകാര്യ കമ്പനികൾക്ക് ലഭിക്കാൻ വഴിയൊരുക്കും എന്നാണ് ആരോപണം. തോട്ടപ്പള്ളിയിൽ വര്‍ഷങ്ങളായി തീരദേശവാസികൾ കരിമണൽ ഖനനത്തിനെതിരെ സമരം നടത്തുന്നുണ്ട്. പുതിയ നടപടിയുടെ പശ്ചാത്തലത്തിൽ സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.

Be the first to comment

Leave a Reply

Your email address will not be published.


*