കെഎസ്‌‌യു പുനസംഘടനയെ ചൊല്ലി തർക്കം; വിടി ബൽറാമും കെ ജയന്തും രാജിവെച്ചു

തിരുവനന്തപുരം: കോൺഗ്രസ് അനുകൂല വിദ്യാർത്ഥി സംഘടനയായ കെഎസ്‌യുവിന്റെ പുനസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തർക്കം. സംസ്ഥാന നേതൃത്വം പുനസംഘടിപ്പിച്ചതിന് പിന്നാലെ വിടി ബൽറാമും കെ ജയന്തും കെഎസ്‌യുവിന്റെ സംസ്ഥാന ചുമതല ഒഴിഞ്ഞു. ഇക്കാര്യം കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ഇരുവരും അറിയിച്ചു. 

കെഎസ്‌യു സംസ്ഥാന നേതൃത്വം പുനസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തേയുണ്ടായിരുന്ന മാനദണ്ഡം മാറ്റി ജംബോ പട്ടിക തയ്യാറാക്കിയതിലാണ് നേതാക്കൾക്ക് അതൃപ്തി. 25 അംഗ പട്ടിക മതി സംസ്ഥാന കെഎസ്‌യുവിനെന്ന് നിർബന്ധം പിടിച്ച ശേഷം 80 അംഗ പട്ടിക തയ്യാറാക്കിയതും കെഎസ്‌യു നേതൃത്വത്തിൽ അവിവാഹിതർ മാത്രം മതിയെന്ന നിബന്ധന മാറ്റിയതിലും നേതാക്കൾക്ക് അതൃപ്തിയുണ്ട്.

കെഎസ്‌യു സംസ്ഥാന കമ്മിറ്റി ഇന്നാണ് പുനസംഘടിപ്പിച്ചത്. പ്രസിഡൻറ് ഉൾപ്പെടെ 101 പേർ അടങ്ങുന്നതാണ് കെഎസ്‌യുവിന്റെ പുതിയ സംസ്ഥാന കമ്മിറ്റി. നാല് വൈസ് പ്രസിഡന്റുമാരും 30 ജനറൽ സെക്രട്ടറിമാരുമാണ് പുതിയ കമ്മിറ്റിയിലുള്ളത്. 43 പേരാണ് പുതിയ സംസ്ഥാന നിർവാഹ സമിതി അംഗങ്ങൾ. പ്രധാന സർവകലാശാലകളുടെയും കോളേജുകളുടെയും ചുമതല 21 കൺവീനർമാർക്ക് നൽകി. 14 ജില്ലകളിലും പുതിയ പ്രസിഡന്റുമാരെയും നിയമിച്ചു. മുഴുവൻ ഗ്രൂപ്പുകൾക്കും പ്രാതിനിധ്യം ഉറപ്പിച്ചു കൊണ്ടാണ് കമ്മിറ്റി നിലവിൽ വന്നത്. അലോഷ്യസ് സേവ്യറിനെ സംസ്ഥാന പ്രസിഡന്റായും ആൻ സെബാസ്റ്റ്യൻ, മുഹമ്മദ് ഷമ്മാസ് എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവിലെ രണ്ട് വൈസ് പ്രസിഡന്റുമാരെ  സീനിയർ വൈസ് പ്രസിഡന്റുമാരായി പുനർനാമകരണം ചെയ്തിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*