അഴിമതി കേസ് ; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

ബെം​ഗളൂരു : കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ​ഗവർണർ താവർചന്ദ് ഗെലോട്ട്. മൈസൂരു വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് ഗവർണറുടെ നടപടി. മലയാളിയായ ടി ജെ അബ്രഹാം, പ്രദീപ് കുമാർ, സ്‌നേഹമയി കൃഷ്ണ എന്നീ മൂന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിലാണ് മുഡ ഭൂമി കുംഭകോണ കേസിൽ ഗവർണർ തവർചന്ദ് ഗെഹ്‌ലോട്ട് പ്രോസിക്യൂഷന് അനുമതി നൽകിയത്.

മുഖ്യമന്ത്രിയുടെ ഭാര്യ പാർവതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കി എന്നതാണ് അഴിമതി ആരോപണം.’ഗവർണർ നിർദ്ദേശിച്ചതനുസരിച്ച്, 1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17, 218 പ്രകാരം, മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകണമെന്ന അഭ്യർത്ഥനയിൽ കോംപീറ്റൻ്റ് അതോറിറ്റിയുടെ തീരുമാനത്തിൻ്റെ പകർപ്പ് ഞാൻ ഇതോടൊപ്പം ചേർക്കുന്നു.

ഭാരതീയ നാഗരിക സുരക്ഷാ സംഹിത 2023 പ്രകാരം, ആരോപണവിധേയമായ കുറ്റകൃത്യങ്ങൾ നിവേദനങ്ങളിൽ പരാമർശിക്കുന്നു,’ ഗവർണറുടെ ഓഫീസില്‍ നിന്ന് പ്രവർത്തകർക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു. ഗവര്‍ണറുടെ ഒഫിസില്‍ നിന്ന് ഇക്കാര്യത്തില്‍ വിവരം ലഭിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നാണ് സിദ്ധരാമയ്യയുടെ നിലപാട്.

Be the first to comment

Leave a Reply

Your email address will not be published.


*