യുഎസിലും യുകെയിലും കുതിച്ചുയര്‍ന്ന് കോവിഡ്

നാല് വര്‍ഷത്തിലേറെയായി കോവിഡ് 19 മഹാമാരിക്കെതിരെ പോരാടിയശേഷം, ഈ വേനല്‍ക്കാലത്ത് വന്നേക്കാവുന്ന മറ്റൊരു തരംഗത്തെ നേരിടാന്‍ ഒരുങ്ങുകയാണ് ലോകം. 2019-ല്‍ ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസിന് കാരണമാകുന്ന സാര്‍സ് കോവ് 2 ആദ്യമായി തിരിച്ചറിഞ്ഞത്. അതിനുശേഷം വൈറസ് പരിവര്‍ത്തനം ചെയ്യപ്പെടുകയും പുതിയ വകഭേദങ്ങള്‍ ഉണ്ടാകുകയും ചെയ്തു. ഇതാകട്ടെ മനുഷ്യരാശിക്ക് ഭീഷണിയാകുന്ന തരത്തില്‍ മാറുകയായിരുന്നു.

സമീപകാല റിപ്പോര്‍ട്ടുകളില്‍ യുഎസിലും യുകെയിലും കോവിഡ്-19 കേസുകളില്‍ വന്‍വര്‍ധന കാണിക്കുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു. ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്ത കെപി.3 വകഭേദമാണ് നിലവില്‍ പ്രബലമായത്. ഇത് മൊത്തത്തില്‍ ഫ്‌ലിര്‍ട്ട് എന്നറിയപ്പെടുന്നു. വേരിയന്‌റിന്‌റെ ജനിതക കോഡിലെ മ്യൂട്ടേഷനില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വകഭേദഭങ്ങളുടെ പേരുകള്‍ നിശ്ചയിക്കുന്നത്. 2014 ഏപ്രില്‍ വരെ യുകെയിലെ കോവിഡ് കേസുകളില്‍ 40 ശതമാനത്തിനും കാരണമായത് ഫ്‌ലിര്‍ട്ട് വകഭേദമായിരുന്നു.

കെപി.1, കെപി.3, കെപി.2 വകഭേദങ്ങളാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ്-19ന്‌റെ അടിസ്ഥാനപരമായ ലക്ഷണങ്ങള്‍ ഈ വകഭേദത്തിനുമുണ്ട്. എന്നാല്‍ ചില വകഭേദങ്ങള്‍ പുതിയ ലക്ഷണങ്ങള്‍കൂടി ചേര്‍ക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇപ്പോള്‍ കോവിഡിന്‌റേതായി ശ്രദ്ധിക്കപ്പെടേണ്ട ലക്ഷണങ്ങള്‍ പനി, ശരീരവേദന, അസ്വസ്ഥത, സന്ധി വേദന, തലവേദന, തലകറക്കം, ഛര്‍ദി, രുചിയും മണവും നഷ്ടമാകല്‍, ബ്രെയിന്‍ ഫോഗിങ്, കടുത്ത ക്ഷീണം, കണ്ണിനു പുറകില്‍ വേദന, വയറിളക്കം എന്നിവയാണ്.

യുകെയിലെയും യുഎസിലെയും പുതിയ കോവിഡ് കേസുകള്‍ക്ക് കാരണം കെപി.2, കെപി. 3 വകഭേദങ്ങളാണ്. കഴിഞ്ഞ രണ്ടാഴ്ചയായി യുകെയിലെ കോവിഡ് കണക്കുകളില്‍ 44 ശതമാനം വര്‍ധനയാണ് കാണിക്കുന്നത്. യുകെഎച്ച്എസ്എയുടെ പുതിയ കണക്കുകള്‍ പ്രകാരം ഞായറാഴ്ച വരെ ആശുപത്രി പ്രവേശനത്തില്‍ 24 ശതമാനമാണ് വര്‍ധന. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ കൂടുതലും 85 വയസിനു മുകളില്‍ പ്രായമുള്ളവരാണ്. എന്നിരുന്നാലും 65 മുതല്‍ 84 വരെ പ്രായമുള്ളവരും യുവാക്കളും ചികിത്സ തേടിയവരില്‍ പെടുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*