ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍ വിശദീകരിക്കണം ബിനോയ് വിശ്വം

തിരുവനന്തപുരം : എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയ സംഭവത്തിൽ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കൂടിക്കാഴ്ച എന്തിനെന്ന് അജിത്ത് കുമാർ വിശദീകരിക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. കൂടിക്കാഴ്ച എന്തിനെന്ന് കേരളത്തിന് അറിയണം. സ്വകാര്യ സന്ദർശനം ആണെങ്കിലും എന്തിനെന്ന് ബിനോയ് വിശ്വം ചോദിച്ചു.

ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയെന്നത് വലിയ വിവാദമായിരിക്കുകയാണ്. സ്വകര്യ സന്ദര്‍ശനം ആയിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ വിശദീകരണത്തില്‍ എം ആര്‍ അജിത് കുമാർ പറയുന്നുണ്ട്. ഒപ്പം പഠിച്ച ആളുടെ ക്ഷണപ്രകാരമാണ് പോയതെന്നും അദ്ദേഹം അറിയിച്ചു.

പാറമേക്കാവ് വിദ്യാമന്ദിര്‍ ആര്‍എസ്എസ് ക്യാമ്പിനിടെയായിരുന്നു ജനറല്‍ സെക്രട്ടറി ദത്താത്രയ ഹൊസബാളെയുമായുളള കൂടിക്കാഴ്ച. തൃശ്ശൂര്‍ പൂരം കലക്കാന്‍ എഡിജിപി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവര്‍ത്തിച്ചിരുന്നു. ഈ സാ​ഹചര്യത്തിലാണ് എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച വിവാദമാകുന്നത്.

ഔദ്യോഗിക വാഹനം ഒഴിവാക്കി ആര്‍എസ്എസ് നേതാവിന്റെ കാറിലാണ് എഡിജിപി എത്തിയതെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ തൃശ്ശൂരില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച ദിവസം അവിടെ എത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്‍എസ്എസിന്റെ പോഷക സംഘടനയായ വിജ്ഞാന ഭാരതിയുടെ മലയാളിയായ ദേശീയ ഭാരവാഹിക്കൊപ്പമാണ് 2023 മെയ് 22 ന് എഡിജിപി എത്തിയത്.

സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് അടുത്ത ദിവസം തന്നെ മേലുദ്യോഗസ്ഥര്‍ വഴി സംസ്ഥാന പൊലീസ് മേധാവിക്കും ഇന്റലിജന്‍സ് മേധാവിക്കും സര്‍ക്കാരിനും ലഭിച്ചിരുന്നു. റിപ്പോര്‍ട്ട് വിവരാവകാശ നിയമത്തിന്റെ പരാതിയില്‍പ്പെടാത്തതിനാല്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കൂടിക്കാഴ്ച്ച അന്വേഷിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ ജയിപ്പിക്കാനായി അജിത് കുമാര്‍ പൂരം കലക്കിയെന്ന് ഇടത് എംഎല്‍എ പി വി അന്‍വര്‍ ആരോപിച്ചിരുന്നു. ഈ ആരോപണത്തിന് പുറമെയാണ് കൂടിക്കാഴ്ച്ചാ വിവാദവും അന്വേഷിക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*