പാർട്ടി ഫണ്ട് തിരിമറി; പി.കെ ശശിക്ക് കെടിഡിസി ചെയർമാൻ സ്ഥാനവും നഷ്ടമാകും

പാർട്ടി ഫണ്ട് തിരിമറിയിൽ സിപിഐഎം നേതാവ് പി.കെ ശശിക്ക് കെടിഡിസി ചെയർമാൻ സ്ഥാനവും നഷ്ടമാകും. പ്രാഥമിക അംഗത്വം മാത്രമുള്ള പി കെ ശശിക്ക് ഇനി സ്ഥാനത്ത് തുടരാനാകില്ല. കമ്മ്യുണിസ്റ്റ് ജീവിതശൈലിയല്ല പി കെ ശശിയുടേതെന്നാണ് കമ്മീഷൻ റിപ്പോർട്ടിലെ പരാമർശം.

ഭൂരിഭാഗം അംഗങ്ങളും ശശിക്കെതിരെ നിലപാട് എടുത്തു. പി.കെ ശശി 20 ലക്ഷം രൂപയോളം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എംബി രാജേഷിനെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.

സിപിഐഎം പാർട്ടി ഓഫീസ് നിർമ്മാണ ഫണ്ടിൽ നിന്ന് 10 ലക്ഷവും ജില്ലാ സമ്മേളനം ഫണ്ടിൽ നിന്ന് 10 ലക്ഷവുമാണ് പികെ ശശി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. എൻ എൻ കൃഷ്ണദാസ് ഒഴികെ എല്ലാവരും ശശിയെ കൈവിട്ടതോടെയാണ് നടപടിയിലേക്ക് എത്തിയത്.

അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽ നിന്നും ശശിയെ ഒഴിവാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിരുന്നു. ഇനി പ്രാഥമിക അംഗത്വം മാത്രമായിരിക്കും ഉണ്ടാവുക. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ നടപടി റിപ്പോർട്ട് ചെയ്തു.

ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്ത് ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിൽ കഴമ്പുണ്ടെന്ന പുത്തലത്ത് ദിനേശൻ്റെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് എല്ലാ നടപടികളും. ശശിക്ക് ഭൂരിപക്ഷമുള്ള മണ്ണാർക്കാട് ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*