ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി സിപിഎം

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി സിപിഎം. യുഎപിഎ, പിഎംഎൽഎ, സിഎഎ തുടങ്ങിയ നിയമങ്ങൾ റദ്ദാക്കുക, ജാതി സെൻസസ് നടപ്പാക്കുക ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പ്രകടനപത്രികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവത്കരണം നിർത്തലാക്കുക, ഗവർണർ നിയമനാധികാരം സംസ്ഥാന സർക്കാരുകൾക്കാക്കുക എന്നിങ്ങനെ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തമ്മിൽ നിലനിക്കുന്ന തർക്കവിഷയങ്ങളിലും നിലപാടെടുക്കുന്നതാണ് പ്രകടനപത്രിക.

പന്ത്രണ്ട് വാഗ്ദാനങ്ങളാണ് സിപിഎം മുന്നോട്ടുവയ്ക്കുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിൻ്റെ ചങ്ങാത്ത മുതലാളിത്വവും ജനവിരുദ്ധ നയങ്ങളെയും എടുത്തുപറയുന്ന പ്രകടന പത്രിക രാജ്യത്ത് മതേതരത്വം നിലനിർത്താനും ജനങ്ങൾക്ക് വേണ്ടിയുള്ള നയരൂപീകരണത്തിനും സിപിഎം അത്യന്താപേക്ഷിതമാണെന്നും ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ തൊഴിലില്ലായ്മയെ ലക്ഷ്യം വച്ചുള്ള വാഗ്ദാനങ്ങളും പത്രികയിൽ ഇടംപിടിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ ബജറ്റ് വിഹിതം ഇരട്ടിയാക്കണമെന്നും നാഗരിക തൊഴിലുകൾക്ക് നിയമം കൊണ്ടുവരുമെന്നും തൊഴിലില്ലാത്തവർക്ക് അലവൻസ് നൽകുമെന്ന ഉറപ്പും സിപിഎം നൽകുന്നു. സ്വാമിനാഥൻ കമ്മീഷൻ്റെ ശുപാർശ പ്രകാരമുള്ള മിനിമം താങ്ങുവില നടപ്പിലാക്കുമെന്നും സിപിഎം പ്രഖ്യാപിച്ചിട്ടുണ്ട്. കേരള ബജറ്റിൽ പ്രഖ്യാപിച്ച ഉന്നതവിദ്യാഭ്യാസ രംഗത്തെ സ്വകാര്യവത്കരണത്തെ എതിർക്കുന്നതാണ് പ്രകടന പത്രികയിലെ ഒരു വാഗ്ദാനമെന്നതും ശ്രദ്ധേയമാണ്.

ഇതിനെല്ലാം പുറമെ ഫെഡറൽ സംവിധാനം ഊട്ടിയുറപ്പിക്കാൻ ഗവർണറുടെ നിയമനം മുഖ്യമന്ത്രിയാകും ശുപാർശ ചെയ്യുക. മുഖ്യമന്ത്രി നിർദ്ദേശിക്കുന്ന മൂന്ന് പ്രമുഖ വ്യക്തികളിൽ നിന്നാകും ഗവർണറുടെ നിയമനം. ഒപ്പം കേന്ദ്രം ചുമത്തുന്ന സർചാർജുകളുടെയും സെസുകളുടെയും വിഹിതം ഉൾപ്പെടെ മൊത്തം നികുതിയുടെ 50 ശതമാനം സംസ്ഥാനങ്ങൾക്ക് കൈമാറുന്നതിന് വേണ്ടിയാണ് സിപിഎം നിലകൊള്ളുന്നതെന്നും പത്രികയിൽ പറയുന്നു. ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവിയെടുത്തുകളഞ്ഞ അനുച്ഛേദം 370ൻ്റെ റദ്ദാക്കൽ പുനഃസ്ഥപിക്കുമെന്നും അവിടുത്തെ ജനങ്ങളുടെ ആവകാശങ്ങൾ ഉയർത്തിപിടിക്കുമെന്നും സിപിഎം പ്രതിജ്ഞയെടുക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*