
മുംബൈ: ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം ഇരട്ടിയാക്കുന്ന കാര്യം പരിഗണിക്കാനൊരുങ്ങി ബിസിസിഐ. ഇക്കാര്യം നടപ്പിലാക്കുന്നത് സംബന്ധിച്ച നടപടികൾക്കായി അജിത്ത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ദേശീയ സെലക്ഷൻ കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഐപിഎൽ ഇതര കളിക്കാരെ കൂടി പരിഗണിക്കാനുള്ള ബിസിസിഐയുടെ നീക്കത്തിൻ്റെ ഭാഗമായാണ് ഈ ആശയം. നിലവിൽ 40-ലധികം രഞ്ജി മത്സരങ്ങൾ കളിച്ചിട്ടുള്ള ഒരു താരത്തിന് പ്രതിദിനം 60,000 രൂപയാണ് ബിസിസിഐ നൽകുന്നത്. 21 മുതൽ 40 മത്സരങ്ങൾ വരെ കളിച്ച താരങ്ങൾക്ക് ദിവസേന 50,000 രൂപ വീതവും 20 മത്സരങ്ങൾ വരെ കളിച്ച താരങ്ങൾക്ക് 40,000 രൂപ വീതവുമാണ് ഇപ്പോൾ നൽകിവരുന്നത്. ഈ കണക്കുകൾ പ്രകാരം ടീം ഫൈനലിലെത്തിയാൽ ഒരു സീനിയർ കളിക്കാരന് 25 ലക്ഷം രൂപവരെ നേടാൻ സാധിക്കും. ടീമിലെ മറ്റ് താരങ്ങൾക്ക് 17 മുതൽ 22 ലക്ഷം രൂപവരെയും സമ്പാദിക്കാനാകും. അതേസമയം ഒരു കളിക്കാരൻ 10 രഞ്ജി ട്രോഫി മത്സരങ്ങൾ കളിക്കുകയാണെങ്കിൽ അയാളുടെ പ്രതിഫലം 75 ലക്ഷം മുതൽ ഒരു കോടി രൂപവരെ വർധിപ്പിക്കുന്ന കാര്യമാണ് ഇപ്പോൾ ബിസിസിഐ പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്.
വിജയ് ഹസാരെ, മുഷ്താഖ് അലി തുടങ്ങിയ ആഭ്യന്തര വൈറ്റ് ബോൾ ടൂർണമെന്റുകളിൽ കളിക്കുന്നതിലൂടെയും ഇനി കളിക്കാർക്ക് കൂടുതൽ പ്രതിഫലം നേടാനാകും. ബിസിസിഐ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അടുത്ത സീസൺ മുതൽ മാറ്റങ്ങൾ കാണാനായേക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
രഞ്ജി ട്രോഫിയിൽ പങ്കെടുക്കാൻ ആഭ്യന്തര താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഐപിഎല്ലിൽ പങ്കെടുക്കാത്ത ആഭ്യന്തര താരങ്ങളുടെ വരുമാനം കൂട്ടുന്നതിനും വേണ്ടിയാണ് ഈ നീക്കം. ദേശീയ ടീമിൽ കളിക്കുന്ന പല താരങ്ങളും ദേശീയ ടീമിനൊപ്പം മത്സരങ്ങളില്ലാത്തപ്പോൾ ആഭ്യന്തര മത്സരങ്ങൾ ഒഴിവാക്കുന്നത് പതിവായിരുന്നു. ഇഷാൻ കിഷനടക്കമുള്ള താരങ്ങൾക്ക് ഇക്കാര്യത്തിന് ബിസിസിഐ താക്കീത് നൽകുകയും ചെയ്തിരുന്നു.
Be the first to comment