ബംഗാള്‍ ഉള്‍ക്കടലില്‍ ‘മിഷോങ്’ ചുഴലിക്കാറ്റ് രൂപപ്പെട്ടു; ശക്തി പ്രാപിക്കുന്നു; ആന്ധ്ര, തമിഴ്‌നാട് തീരങ്ങളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യുന മർദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. മിഷോങ് ചുഴലിക്കാറ്റ് എന്ന പേരിലാണ് ഇതറിയപ്പെടുക. മ്യാന്മർ ആണ് പേര് നിർദേശിച്ചത്. ഈ വർഷത്തെ ആറാമത്തെ ചുഴലിക്കാറ്റാണിത്.

ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്നാട്ടിൽ ചെന്നൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അതിശക്തമായ മഴ തുടങ്ങി. ആന്ധ്രാപ്രദേശ്, വടക്കൻ തമിഴ്നാട്, പുതുച്ചേരി തീരങ്ങൾക്ക് ചുഴലിക്കാറ്റ് രണ്ടാംഘട്ട മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയോടെ തെക്കൻ ആന്ധ്രാ പ്രദേശ് / വടക്കൻ തമിഴ്നാട് തീരത്തിന് സമീപം ചുഴലിക്കാറ്റ് എത്തിച്ചേരും. തുടർന്ന് വടക്ക് ദിശയിലേക്ക് മാറി തെക്കൻ ആന്ധ്രാപ്രദേശ് തീരത്തിന് സമാന്തരമായി സഞ്ചരിച്ചു ഡിസംബർ 5 ന് രാവിലെയോടെ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിൽ മണിക്കൂറിൽ പരമാവധി 100 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. മിഷോങ് ചുഴലിക്കാറ്റ് മൂലം കേരളത്തിൽ നേരിട്ട് ഭീഷണിയില്ല.

മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് 118 ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു. കേരളത്തിൽ നിന്നുള്ള 35 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*