‘പരസ്യ പ്രസ്താവന പാടില്ല, ലംഘിച്ചാൽ കർശന നടപടി’; മന്ത്രിമാർക്കും എംഎൽഎമാർക്കും മുന്നറിയിപ്പുമായി ഡി.കെ ശിവകുമാർ

കർണാടക സർക്കാരിലെ നേതൃമാറ്റ തർക്കത്തിൽ ഇടപെട്ട് ഹൈക്കമാൻഡ്. വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് സംസ്ഥാന നേതൃത്വത്തിന് നിർദേശം. പരസ്യ പ്രതികരണങ്ങൾ തുടർന്നാൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രിമാർക്കും, എം.എൽ.എമാർക്കും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ മുന്നറിയിപ്പ് നൽകി

സർക്കാരിലെ നേതൃമാറ്റത്തെ ചൊല്ലി കർണാടക കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെയാണ് ഹൈക്കമാൻഡിന്റെ ഇടപെടൽ ഉണ്ടായത്. ഇരു വിഭാഗങ്ങളായി തിരിഞ്ഞുള്ള പരസ്യ പോര് തുടർന്നാൽ പാർട്ടിക്കും, സർക്കാരിനും ഗുണകരമാകില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. ഹൈക്കമാൻഡിന്റെ നിർദേശത്തെ തുടർന്നാണ് കെ പി സി സി അധ്യക്ഷൻ കൂടിയായ ഡി.കെ ശിവകുമാർ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയത്. വിഷയത്തിൽ പരസ്യ പ്രതികരണം ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഡി.കെ പറഞ്ഞു.

മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പിന്നാലെ ഡി.കെ ശിവകുമാറും കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി ഡൽഹിയിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സിദ്ധരാമയ്യ സർക്കാരിന്റെ ഒരു വർഷം മാത്രം പൂർത്തിയായ ഘട്ടത്തിൽ അധികാര മാറ്റ ചർച്ചകൾ ആവശ്യമില്ലെന്നാണ് ഹൈക്കമാൻഡിന്റെ തീരുമാനം. ഇത് സിദ്ധരാമയ്യ വിഭാഗത്തിന് താൽക്കാലിക ആശ്വാസമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*